തിരുവനന്തപുരം : ഇസ്രായേലിൽ ഹമാസിന്റെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സായ സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാൻ സംസ്ഥാന സർക്കാർ പ്രതിനിധികൾ വരാതിരുന്നതിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മൃതദ്ദേഹം ഏറ്റുവാങ്ങാൻ എത്താതിരുന്നത് തീവ്രവാദികളെ പ്രീണിപ്പിക്കാനാണ്. സൗമ്യക്ക് അനുശോചനം അറിയിച്ചുകൊണ്ട് ഇട്ട പോസ്റ്റ് മുഖ്യമന്ത്രിയും ഉമ്മൻചാണ്ടിയും പിൻവലിച്ചത് മതതീവ്രവാദികളെ സന്തോഷിപ്പിക്കാനായിരുന്നെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പിണറായി സർക്കാർ മലയാളികൾക്കൊപ്പമല്ല തീവ്രവാദികൾക്കൊപ്പമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വിദേശത്ത് ആതുരസേവനത്തിനിടെ ഒരു മലയാളി പെൺകുട്ടി കൊല്ലപ്പെട്ടിട്ടും ഭരണപ്രതിപക്ഷ പാർട്ടിയിലെ നേതാക്കൾ പ്രതികരിക്കാതിരിക്കാനായിരുന്നു മത്സരിച്ചത്. സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ശക്തമായി ഇടപെട്ടു. മൃതദേഹം ഏറ്റുവാങ്ങാൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തുകയും ചെയ്തു. എന്നാൽ സംസ്ഥാന സർക്കാരിന്റെ പ്രവൃത്തി മലയാളികൾക്ക് അപമാനകരമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇസ്രായേലിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഇന്ന് വൈകീട്ടോടെയാണ് കേരളത്തിൽ എത്തിച്ചത്. എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച ഭൗതിക ശരീരം ബന്ധുക്കളാണ് ഏറ്റുവാങ്ങയത്. ഇവിടെ സംസ്ഥാന സർക്കാർ പ്രതിനിധികൾ എത്താത്തതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.