കൊച്ചി: പ്രകൃതി ക്ഷോഭം മൂലം ദുരിതത്തിലാകുന്ന എറണാകുളം ജില്ലയിലെ ചെല്ലാനം തീരദേശ ഗ്രാമത്തെ കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാല (കുഫോസ്) ദത്തെടുക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ഫിഷറീസ് മന്ത്രിയായി സ്ഥാനമേറ്റെടുത്തശേഷം ആദ്യമായി പനങ്ങാടുള്ള സർവ്വകലാശാലയിൽ എത്തിയ സജി ചെറിയാൻ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കുഫോസ് പ്രൊ ചാൻസലർ കൂടിയാണ് സംസ്ഥാന ഫിഷറീസ് മന്ത്രി. ചെല്ലാനത്തെ പ്രകൃതി ക്ഷോഭത്തിനും ജനങ്ങളുടെ ദുരിതത്തിനും ശ്വാശതമായ പരിഹാരം കാണാനായി ബഹൃത്തായ പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കും. കുഫോസ് ആയിരിക്കും പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള നോഡൽ ഏജൻസിയെന്നും സജി ചെറിയാൻ പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച ഫിഷറീസ് വിജ്ഞാന കേന്ദ്രമായി കുഫോസിനെ ഉയർത്തുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു. കുഫോസിലെത്തിയ ഫിഷറീസ് മന്ത്രി സജി ചെറിയാനെ വൈസ് ചാൻസലർ ഡോ.കെ.റിജി ജോണും രജിസ് ട്രാർ ഡോ.ബി.മനോജ് കുമാറും ചേർന്ന് സ്വീകരിച്ചു. തുടർന്ന് മന്ത്രി കുഫോസിലെ കുഫോസിലെ അധ്യാപകരുടെയും ഗവേഷകരുടെയും യോഗത്തിൽ പങ്കെടുത്തു.