പാലക്കാട്: അമ്പലപ്പാറയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തിനെ വിഷം അകത്തുചെന്ന് അവശനിലയില്‍ കണ്ടെത്തി. കൊല്ലപ്പെട്ട ഇരട്ടവാരി പറമ്പന്‍ സജീര്‍ എന്ന ഫക്രുദ്ദീന്റെ സുഹൃത്ത് മഹേഷിനെയാണ് വിഷം അകത്തുചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. ഇയാളെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി 10ഓടെയാണ് അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴയ്ക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡില്‍ സജീര്‍ എന്ന ഫക്രുദീനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

താനാണ് സജീറിനെ കൊലപ്പെടുത്തിയതെന്ന് മഹേഷ് സുഹൃത്തിനെ ഫോണില്‍ വിളിച്ച്‌ അറിയിച്ചിരുന്നു. ഒപ്പം തന്നെ താന്‍ വിഷം കഴിച്ചിട്ടുണ്ടെന്നും മഹേഷ് പറഞ്ഞതായി സുഹൃത്ത് സാദിഖ് പോലിസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് മഹേഷിനെ അവശനിലയില്‍ കണ്ടെത്തിയത്. ഇരുവരും നിരവധി കേസുകളില്‍ പ്രതികളാണെന്നും അന്വേഷണം തുടങ്ങിയതായും പോലിസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here