കൊച്ചി : ലിംഗമാറ്റ ശസ്ത്രക്രിയയിലെ അപാകതകളെ തുടർന്ന് ട്രാൻസ്‌ജെൻഡർ അനന്യ ജീവനൊടുക്കിയ സംഭവത്തിൽ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). ഡോ. റോയി എബ്രഹാം കള്ളുവേലിൽ അദ്ധ്യക്ഷനായ നാലംഗ സമിതിയാകും അന്വേഷണം നടത്തുക. രണ്ട് സൈക്കാട്രിസ്റ്റുമാരും ഒരു സീനിയർ പ്ലാസ്റ്റിക് സർജനും അടങ്ങുന്നതാണ് സമിതി.
ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റായ അനന്യയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പോലീസിന് കൈമാറിയിരുന്നു. ഒരു വർഷം മുൻപ് ചെയ്ത ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവുകൾ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. താൻ ചെയ്ത ലിംഗമാറ്റ ശസ്ത്രക്രിയയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ആരോപിച്ച് അനന്യയും രംഗത്തെത്തിയിരുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയയുടെ അപാകതകൾ സംബന്ധിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചോ എന്നും അന്വേഷിക്കും. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ആശങ്ക കണക്കിലെടുത്താണ് സ്വമേധയാ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ഡോ പിടി സക്കറിയ അറിയിച്ചു.