തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാനാണ് ആലോചിക്കുന്നതെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഫ. ആർ. ബിന്ദു. ഒരു ക്ലാസിൽ ആകെയുള്ള വിദ്യാർഥികളുടെ പകുതി വീതം വിദ്യാർഥികൾക്കാവും ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ക്ലാസുകൾ നടത്തുക. അധ്യാപകർക്കും വിദ്യാർഥികൾക്കുമായി കോവിഡ് വാക്സിനേഷൻ ക്യാന്പുകൾ നടത്തും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനായി പ്രത്യേക കർമ പരിപാടികൾ തയാറാക്കും. കോളജുകളിലെ പ്രാക്ടിക്കൽ ക്ലാസുകൾ ഉൾപ്പെടെയുള്ളവ നടത്താനും ലൈബ്രറി ഉപയോഗിക്കാനും ക്രമീകരണം ഉണ്ടാവും. സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും അവസാന വർഷ ബിരുദ പിജി ക്ലാസുകളാണ് ഒക്ടോബർ നാലു മുതൽ ആരംഭിക്കുക.
ക്ലാസുകൾ ആരംഭിക്കുന്നതിന്റെ കൂടുതൽ ഒരുക്കങ്ങളുടെ ഭാഗമായി കോളജ് പ്രിൻസിപ്പൽമാരുടെ യോഗം ഇന്ന് രാവിലെ ചേരും. അവരുടെകൂടി അഭിപ്രായം സ്വരൂപിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കും. എല്ലാവർക്കും ഒരു ഡോസ് വാക്സിൻ ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പുമായി ചേർന്ന് നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു