ബ്രസീലിയ: ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ബ്രസീൽ പെറുവിനെ തോൽപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജയം. എവർട്ടൺ റെബീറോയും നെയ്മറുമാണ് ഗോളടിച്ചത്.
ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും വീണത്. കളിയുടെ 14-ാം മിനിറ്റിൽ മഞ്ഞപ്പട മുന്നിലെത്തി. എവർട്ടൺ റെബീറോയാണ് ആദ്യ ഗോൾ നേടിയത്. 40-ാം മിനിറ്റിൽ നെയ്മർ ടീമിന്റെ ലീഡ്് 2-0 ആക്കി ഉയർത്തി.
ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഇതുവരെ എട്ടു മത്സരങ്ങളാണ് ബ്രസീൽ കളിച്ചത്. എല്ലാ മത്സരങ്ങളും ജയിച്ച് 24 പോയിന്റോടെ ഒന്നാം സ്ഥാനത്ത് കരുത്തോടെ നിൽക്കുകയാണ് സാംബതാളത്തിന്റെ നാട്ടുകാർ. അഞ്ചു ജയവും മൂന്ന് സമനിലയുമടക്കം 18 പോയിന്റു കളോടെ മെസിയുടെ അർജ്ജന്റീന രണ്ടാം സ്ഥാനത്താണ്. ഉറുഗ്വേ മൂന്നാമതും ഇക്വഡോർ നാലാമതും കൊളംബിയ അഞ്ചാം സ്ഥാനത്തുമാണുള്ളത്