കണ്ണൂര്‍ : കണ്ണൂർ സർവ്വകലാശാല പിജി സിലബസിൽ സവര്‍ക്കറേയും ഗോള്‍വാള്‍ക്കറേയും ഉള്‍പ്പെടുത്തിയ നടപടിയെ പിന്തുണച്ച് എസ്എഫ്‌ഐ നേതൃത്വത്തിലുള്ള കണ്ണീര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍. നമ്മള്‍ എല്ലാ ആളുകളേയും കുറിച്ച് പഠിക്കണം. ജെഎന്‍യും സര്‍വ്വകലാശാലയില്‍ പോലും ഗോള്‍വാക്കറെ പഠിപ്പിക്കുന്നുണ്ടെന്നും യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എം കെ ഹസ്സന്‍ പറഞ്ഞു.
‘ഇതെല്ലാം പഠിച്ച് വിമര്‍ശനാത്മകമായിട്ട് കൈകാര്യം ചെയ്യണമെന്നാണ് സര്‍വ്വകലാശാല യൂണിയന്റെ നിലപാട്. നമ്മള്‍ എല്ലാ ആളുകളേയും കുറിച്ച് പഠിക്കണം. ഏത് മതഗ്രന്ഥത്തെ വിമര്‍ശിക്കുമ്പോഴും അതിനെ കുറിച്ച് പഠിക്കണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംഘപരിവാറിനെ എതിര്‍ക്കുന്നത് ജെഎന്‍യു ക്യാമ്പസാണ്. അവിടെ സവര്‍ക്കറെക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്. എംഎ പൊളിറ്റികിസില്‍ മാത്രമല്ല, എല്ലാവരും പഠിക്കണം. സവര്‍ക്കറെ പഠിച്ചുകൊണ്ട് വിമര്‍ശിക്കണം’- എം കെ ഹസ്സന്‍പറഞ്ഞു.
പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ പിജി മൂന്നാം സെമസ്റ്ററിലെ പാഠപുസ്തകങ്ങളിലാണ് സവര്‍ക്കറേയും ഗോള്‍വാള്‍ക്കറേയും ഉള്‍പ്പെടുത്തിയത്. ആര്‍എസ്എസ് സൈദ്ധാന്തികരുടെ രചനകള്‍ അക്കാദമിക പുസ്തകങ്ങളായിപരിഗണിക്കാത്തവയാണെന്നും ഇവയില്‍വര്‍ഗ്ഗീയപരാമര്‍ശമുണ്ടെന്നുമാണ് പരാതി. ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്.