തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയുടെ സിലബസിൽ ആർഎസ്എസ് നേതാക്കളുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയതിനെ പിന്തുണച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാര്‍ഥികള്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ പഠിക്കുന്നതില്‍ തെറ്റില്ല. സർവകലാശാലകളിൽ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്നാണ് തന്റെ നിലപാടെന്നും ഗവർണർ പ്രതികരിച്ചു.
വിചാരധാര പഠിപ്പിക്കുന്നതിൽ തെറ്റില്ല. വിദ്യാർഥികൾ പഠിച്ച ശേഷം സംവാദങ്ങളിൽ ഏർപ്പെടണമെന്നും ഗവർണർ നിർദേശിച്ചു. സിലബസ് വിവാദത്തിൽ മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം പ്രതികരണം നടത്തിയിരുന്നു. ഏത് പിന്തിരിപ്പൻ ആശയങ്ങളേയും നമുക്ക് പരിശോധിക്കേണ്ടി വരും. എന്നാൽ അതിനെ മഹത്വവത്കരിക്കാതിരുന്നാൽ മതിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
നേരത്തേ, സർവകലാശാലയിലെ എംഎ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് മൂന്നാം സെമസ്റ്റർ തീംസ് ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട് എന്ന പേപ്പറിലാണ് വിഡി സവർക്കറുടെ ഹിന്ദുത്വ ആശയവും ഗോൾവാക്കറുടെ ബഞ്ച് ഓഫ് തോട്ട്സും പ്രത്യേകം ഇടം പിടിച്ചത്.
ഗാന്ധിയൻ ചിന്താ പദ്ധതികളായ സത്യഗ്രഹം, അഹിംസ, ട്രസ്റ്റിഷിപ്പ്, പഞ്ചായത്തിരാജ് എന്നിവയെക്കുറിച്ചോ ജവഹർലാൽ നെഹ്റുവിന്റെ സെക്കുലറിസത്തെക്കുറിച്ചോ സിലബസിൽ പരാമർശം പോലുമില്ല.
രാജാറാം മോഹൻ റോയ് സ്ത്രീസ്വാതന്ത്യത്തിനുവേണ്ടി നടത്തിയ ഇടപെടലുകളോ സ്വാമി വിവേകാനന്ദന്റെ സാർവദേശീയമതമോ രാം മനോഹർ ലോഹ്യയുടെ സോഷ്യലിസ്റ്റ് സങ്കൽപ്പങ്ങളോ ജയപ്രകാശ് നാരയണന്റെ സമ്പൂർണ വിപ്ലവമെന്ന ആശയമോ ഒന്നും സിലബസിൽ പ്രതിപാദിക്കുന്നില്ല. ഓഗസ്റ്റ്17ന് പുറത്തിറങ്ങുന്ന സിലബസിലാണ് മാറ്റങ്ങൾ വരുത്തിയത്