തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട കെ.പി.അനിൽകുമാറിനെ സിപിഎം ഇരുകൈയും നീട്ടി സ്വീകരിച്ചു. രാജി പ്രഖ്യാപനത്തിന് ശേഷം എകെജി സെന്ററിൽ എത്തിയ അനിൽകുമാറിനെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു. പിബി അംഗളായ എം.എ.ബേബി, എസ്.രാമചന്ദ്രൻപിള്ള എന്നിവരും എകെജി സെന്ററിൽ സന്നിഹിതരായിരുന്നു. അനിൽകുമാറിന് അർഹമായ പരിഗണന നൽകുമെന്നും കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം തകർന്നുവെന്നും കോടിയേരി വ്യക്തമാക്കി.
രാവിലെ രാജി പ്രഖ്യാപനത്തിന് ശേഷം അനിൽകുമാർ നേരെ സിപിഎം ആസ്ഥാനത്തേക്ക് എത്തുകയായിരുന്നു. അച്ചടക്ക നടപടിയുണ്ടായതിന് പിന്നാലെ തന്നെ അദ്ദേഹം കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ ദിവസങ്ങളിൽ കോടിയേരി ഉൾപ്പടെയുള്ള നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിൽ നിന്നുള്ള രാജിയും സിപിഎം പ്രവേശനവും ഒറ്റദിവസമായത്.
കോണ്‍ഗ്രസിൽ ഉരുൾപൊട്ടലാണെന്നാണ് കോടിയേരി പ്രതികരിച്ചത്. കെപിസിസിയുടെ സംഘടനാ ചുമതലയുണ്ടായിരുന്ന വ്യക്തിയാണ് അനിൽകുമാർ. കെപിസിസി ആസ്ഥാനത്തിന്റെ താക്കോൽ അദ്ദേഹത്തിന്റെ കൈവശമായിരുന്നു. അത്തരമൊരാളാണ് സിപിഎമ്മിലേക്ക് എത്തിയത്. കോണ്‍ഗ്രസ് ദേശീയ തലത്തിൽ തകർന്നുവെന്നും ജനാധിപത്യം നഷ്ടപ്പെട്ടുവെന്നും കോടിയേരി കുറ്റപ്പെടുത്തി.