ആലുവ: കഴിഞ്ഞ കുറച്ച് നാളുകളായി നഗരത്തിലെ വ്യാപാരികളുടെയും, പോലീസിൻ്റെയും ഉറക്കം കെടുത്തിയ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. തൂത്തുക്കുടി ലഷ്മിപുരം നോർത്ത് സ്ടീറ്റിൽ കനകരാജ് (40) നെയാണ് ആലുവ പോലീസ് പിടികൂടിയത്. ആലുവ പട്ടണത്തിൽ അടുത്തടുത്ത ദിവസങ്ങളിൽ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടത്തിയ ശേഷം അടുത്തതിന് തയ്യാറെടുക്കുമ്പോഴാണ് റയിൽവേസ്റ്റേഷന് സമീപത്ത് വച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ആലുവയിലെ തുണിക്കടയിലും, ഇലക്ട്രിക് ഷോപ്പിലും മോഷണം നടത്തിയത് കനകരാജാണ്. മോഷണം നടത്തേണ്ട സ്ഥലം പകൽ ഇയാൾ കണ്ടു വക്കും. രാത്രി കടയുടെ ഷട്ടറിനോട് ചേർന്ന് തുണി വിരിച്ച് കിടക്കുകയും, മണിക്കൂറുകൾക്ക് ശേഷം താഴ് അറത്ത് അകത്ത് കയറി മോഷണം നടത്തുകയുമാണ് പതിവ്. ടോർച്ച് ഉപയോഗിക്കാതെ തീപ്പെട്ടിക്കൊള്ളി ഉരച്ചാണ് വെളിച്ചം സൃഷ്ടിക്കുകയെന്നതും ഇയാളുടെ ശീലമാണ്. ആലുവയിലും ഈ രീതി തന്നെയാണ് ഉപയോഗിച്ചത്. മൊബൈൽ ഫോൺ ഉപയോഗിക്കാറുമില്ല. മോഷണത്തെ തുടർന്ന് എസ്.പി കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് ജില്ലയാകെ അന്വേഷണം നടത്തിവരികയായിരുന്നു. 1999 ൽ ആണ് ഇയാളെ അവസാനമായി പോലീസ് പിടികൂടുന്നത്. മോഷണ കേസിൽ തൃശൂർ പോലീസാണ് പിടികൂടിയത്. തുടർന്ന് കനകരാജ് കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി മോഷണം നടത്തിയെങ്കിലും 22 വർഷങ്ങൾക്കു ശേഷമാണ് കേരള പോലീസിന്റെ പിടിയിലാക്കുന്നത്. കായംകുളം, തൃശ്ശൂർ ഈസ്റ്റ്, ആലപ്പുഴ സൗത്ത്, നോർത്ത്, എറണാകുളം സെൻട്രൽ , പാലാരിവട്ടം, തിരുന്നൽവേലി, കോയമ്പത്തൂർ, കുലശേഖരം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണം നടത്തിയിട്ടുണ്ടെന്ന് കനകരാജ് പോലീസിനോട് പറഞ്ഞു. ഒരു സ്ഥലത്തും സ്ഥിരമായി നിൽക്കാതെ യാത്ര ചെയ്ത് മോഷണം നടത്തലാണ് ഇയാളുടെ രീതി. ആലുവയിൽ രാത്രി പോലിസ് റയിൽവേ സ്റ്റേഷൻ പരിസരം വളഞ്ഞിട്ടാണ് മോഷ്ടാവിനെ പിടികൂടിയത്. പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാനും ശ്രമമുണ്ടായി. തുണക്കടയിൽ നിന്നും മോഷ്ടിച്ച വസ്ത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മോഷണ വസ്തുക്കൾ വിറ്റു കിട്ടുന്ന പണം ലഹരി വസ്തുക്കൾ വാങ്ങുന്നതിനും ആർഭാട ജീവിതത്തിനുമാണ് ഉപയോഗിക്കുന്നത്. ഇൻസ്പെക്ടർ സി.എൽ സുധീർ , എസ്.ഐമാരായ ആർ. വിനോദ്, രാജേഷ് കുമാർ, എ.എസ്.ഐ സോജി, സി.പി. ഒമാരായ മാഹിൻ ഷാ അബൂബക്കർ, അമീർ, സജീവ്, ഹാരിസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ആലുവയിൽ പട്രോളിംഗിന് കൂടുതൽ പോലിസുദ്യോഗസ്ഥരെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കനകരാജിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തുമെന്നും എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here