ചങ്ങനാശേരി: വിവാഹം ഉറപ്പിച്ച യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവതി കെഎസ്ആർടിസി ബസിനടിയിൽപ്പെട്ടു മരിച്ചു. മാമ്മൂട് വെളിയം കരിങ്ങണാമറ്റം സണ്ണിച്ചന്റെ ഏകമകൾ സുബി (25) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം 5.30ന് ചങ്ങനാശേരി-വാഴൂർ റോഡിൽ പെരുന്പനച്ചിക്കു സമീപം പൂവത്തുംമൂട്ടിലാണ് അപകടം. കുമളിയിൽ നിന്നു കായംകുളത്തേക്കു പോകുകയായിരുന്ന ചങ്ങനാശേരി ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസും ഇതേ ദിശയിൽ സഞ്ചരിച്ച ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.
ബസ് ബൈക്കിനെ ഓവർടേക്ക് ചെയ്യുന്പോൾ ബൈക്ക് റോഡിന്റെ വശത്തെ എഡ്ജിൽ നിയന്ത്രണംവിട്ടു മറിയുകയും സുബി ബസിനടിയിലേക്കു തെറിച്ചുവീണ് തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയുമായിരുന്നു. സുബി സംഭവസ്ഥലത്തുതന്നെ മരിച്ചു. യുവാവ് പരിക്കില്ലാതെ രക്ഷപ്പെട്ടു.
സമീപത്തെ സിസിടിവിയിൽ നിന്നും അപകടദൃശ്യം പോലീസിനു ലഭിച്ചിട്ടുണ്ട്. മൃതദേഹം അരമണിക്കൂറിലേറെനേരം റോഡിൽ കിടന്നു. നാട്ടുകാരും തൃക്കൊടിത്താനം പോലീസും ചേർന്ന് സ്വകാര്യ ആംബുലൻസ് വിളിച്ചുവരുത്തി മൃതദേഹം ചങ്ങനാശേരി ജനറൽ ആശുപത്രിയിലെത്തിച്ചു.
പോലീസ് മേൽനടപടികൾ സ്വീകരിച്ചശേഷം മൃതദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി ആശുപത്രിയിലേക്കു മാറ്റി. സുബി തെങ്ങണയിലുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. സംസ്കാരം പിന്നീട്. മാതാവ് ബിജി.