ഇടുക്കി: ആനച്ചാലില്‍ ആറ് വയസുകാരനെ ചുറ്റികയ്ക്ക് അടിച്ച് കൊലപെടുത്തിയ പ്രതി വീട്ടിലെത്തിയത് കുടുംബത്തിലെ എല്ലാവരേയും വകവരുത്തുക എന്നലക്ഷ്യത്തോടെ. കൂടുംബാംഗങ്ങള്‍ രാത്രിയില്‍ ഉറങ്ങികിടക്കുമ്പോൾ അതിക്രമിച്ച് വീടുകളില്‍ കയറിയ പ്രതി കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരിയെ പരുക്കേറ്റ് കിടക്കുന്ന അമ്മയുടെ മുന്‍പിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുവന്ന് ബന്ധിയാക്കി വെച്ച് മർദിച്ചു.

കൊലപാതകം നടത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശി ഷാനും ഭാര്യയും തമ്മില്‍ സ്ഥിരമായി വഴക്ക് ഉണ്ടാകാറുണ്ട്. ഭാര്യ തന്നോട് വഴക്കിടുന്നതിന് കാരണക്കാര്‍ ഭാര്യാ വീട്ടുകാരാണെന്നാണ് ധരിച്ചിരുന്ന ഷാന്‍ ഇതേ തുടര്‍ന്നുണ്ടായ പകയിൽ ഒരു കുടുംബത്തിലെ എല്ലാവരേയും വകവരുത്താൻ തീരുമാനിക്കുകയായിരുന്നു. കുടുംബ വഴക്ക് പതിവായിരുന്നുവെന്ന് മരിച്ച അല്‍ത്താഫിന്റെ പിതാവ് റിയാസ് പറഞ്ഞു.ആനച്ചാല്‍ ആമകണ്ടത്ത് അടുത്തടുത്ത വീടുകളിലായാണ് ഷാന്റെ ഭാര്യാ മാതാവ് സൈനബയും ഭാര്യാ സഹോദരി സഫിയയും കഴിഞ്ഞിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ സഫിയയുടെ വീട്ടില്‍ എത്തിയ മുഹമ്മദ് ഷാന്‍, പുറകിലത്തെ വാതില്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. തുടർന്ന് ഉറങ്ങി കിടക്കുകയായിരുന്ന ആറ് വയസുകാരന്‍ അല്‍ത്താഫിന്റെയും സഫിയയുടേയും തലയ്ക്ക്, ചുറ്റിക കൊണ്ട് ശക്തിയായി അടിച്ചു. ഇരുവരും മരണപെട്ടു എന്ന് വിശ്വസിച്ചാണ് ഷാന്‍ ഭാര്യാ മാതാവിന്റെ വീട്ടിലേയ്ക്ക് പോയത്. ഇവിടെയെത്തി സൈനബയുടേയും തലയ്ക്ക് ചുറ്റിക ഉപയോഗിച്ച് അടിച്ചു.

സഫിയയുടെ മകള്‍ ആഷ്‌നിയെ സൈനബയുടെ വിട്ടീല്‍ നിന്നും വലിച്ചിഴച്ച്, സഫിയയുടെ വീട്ടില്‍ എത്തിച്ച പ്രതി ആക്രമണത്തിന് ഇരയായി കിടക്കുന്ന അമ്മയുടേയും അനുജന്റെയും മുന്‍പിലിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. തുടര്‍ന്ന് പുറത്തേയ്ക്ക് വലിച്ചുകൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ കുതറിമാറിയ പെണ്‍കുട്ടി സമീപത്തെ കമ്പിവേലി കടന്ന് ഇരുളില്‍ ഒളിയ്ക്കുകയായിരുന്നു. പുലര്‍ച്ചെ ആറ് മണിയോടെയാണ് സമീപത്തെ വീട്ടില്‍ എത്തിയാണ് പെൺകുട്ടി സഹായം അഭ്യര്‍ത്ഥിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here