കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അവഹേളിച്ചെന്ന പരാതിയിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ഭാരവാഹി കൂടിയായിരുന്ന വടക്കേക്കര സ്വദേശി പി.എസ്. രാജേന്ദ്രപ്രസാദിനെയാണ് മുനമ്പം പോലീസ് ഇൻസ്പെക്ടർ യേശുദാസ് മഹാരാഷ്ട്രയിലെ പനവേലിയിൽനിന്നും കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച രാത്രിയാണ് പോലീസ് ട്രയിൻ മാർഗം പ്രതിയുമായി നാട്ടിലെത്തിയത്. പറവൂരിലെ ഒരു സ്ത്രീ സതീശനും മുൻ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പിനുമെതിരായി അശ്ലീല വീഡിയൊ പുറത്തുവിട്ടതിനെത്തുടർന്ന് സതീശൻ മുഖ്യമന്ത്രിക്കും രമേഷ് ഡി. കുറുപ്പ് പറവൂർ പോലീസിലും പരാതി നൽകിയിരുന്നു.
വീഡിയോ പ്രചരിപ്പിച്ചതിനെതിരേ നടത്തിയ അന്വേഷണത്തെ തുടർന്നാണ് അറസ്റ്റ്. തിരുവനന്തപുരം സിറ്റി സൈബർ പോലീസും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടായിരുന്നു. വീഡിയോ സമുഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചവരെക്കുറിച്ചും ഷെയർ ചെയ്തവരെക്കുറിച്ചും സൈബർ പോലീസ് അന്വേഷിച്ച് തുടർ നടപടി ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു. സിറ്റി സൈബർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ്. ബിനോജിനാണ് അന്വേഷണ ചുമതല.