മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം സംഘടിപ്പിച്ച യോഗം ജില്ലയിൽ നടന്ന രണ്ടുകൊലപാതകങ്ങളേയും അപലപിച്ചു. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായവരെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാർ അറിയിച്ചു.
അതേസമയം പോലീസിനെതിരെ രൂക്ഷമായ വിമർശനമാണ് യുഡിഎഫിൽ നിന്നും ബിജെപി, എസ്ഡിപിഐ എന്നീ രാഷ്ട്രീയപാർട്ടികളിൽ നിന്നും ഉയർന്നത്. പോലീസ് ജാഗ്രത പാലിച്ചില്ലെന്നും അവരുടെ നിഷ്ക്രിയത്വമാണ് അക്രമത്തിനു കാരണമായതെന്നുമായിരുന്നു പ്രധാന വിമർശനം.
ഒരു കൊലപാതകത്തിനു പിന്നാലെ അടുത്തതും നടന്നത് ഇതുമൂലമെന്നായിരുന്നു മറ്റൊരു ആരോപണം. ഇപ്പോൾ അന്വേഷണത്തിന്റെ പേരിൽ നിരപരാധികളുടെ വീടുകളിൽ പോലും കയറുകയാണെന്നും ബിജെപിയും എസ്ഡിപിഐയും കുറ്റപ്പെടുത്തി.