കൊല്ലം: സ്ത്രീധന പീഡനത്തെത്തുടർന്ന് നിലമേൽ സ്വദേശിനി വിസ്മയ ഭർതൃവീട്ടിൽ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺകുമാറിന് കോടതി ശിക്ഷ വിധിച്ചു. 10 വർഷം തടവും പന്ത്രണ്ടരലക്ഷത്തി അയ്യായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു
കിരണിന് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. വിധി സമൂഹത്തിന് പാഠമാകണം. പ്രതിയോട് അനുകമ്പ പാടില്ല. പ്രത്യേക സാഹചര്യത്തിൽ ആത്മഹത്യ കൊലപാതകമായി കണക്കാക്കാമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പ്രതിക്ക് മാനസാന്തരം ഉണ്ടാകുകയാണെങ്കിൽ ജയിൽവാസത്തോടൊപ്പം മതിയെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
സർവീസ് ചട്ടവും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീധനം വാങ്ങരുതെന്ന് ചട്ടമുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ കിരൺ നിലത്തിട്ട് ചവിട്ടി. സമൂഹം ഇത് സഹിക്കില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തി.
എന്നാൽ, കുറ്റം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും കിരൺ കോടതിയിൽ പറഞ്ഞു. അച്ഛനും അമ്മയും രോഗികളാണ്. കുടുംബത്തിന്റെ ചുമതല തനിക്കാണ്. തന്റെ പ്രായം 31 മാത്രമാണെന്നും കിരൺ കോടതിയെ അറിയിച്ചു.
അതേസമയം, ജീവപര്യന്തം പാടില്ലെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. ആത്മഹത്യാ പ്രേരണയ്ക്ക് ലോകത്തെവിടെയും ജീവപര്യന്തം ശിക്ഷയില്ല. കൊലപാതകത്തിന് സമാനമല്ല ആത്മഹത്യ. പ്രതി ജീവപര്യന്തത്തിനുള്ള തെറ്റ് ചെയ്തിട്ടില്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.
ഐപിസി 304 ബി (സ്ത്രീധന പീഡന മരണം), 498 എ( ഗാർഹിക പീഡനം), 306 (ആത്മഹത്യാ പ്രേരണ) എന്നീ വകുപ്പുകൾ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ. സുജിത്ത് തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.
2021 ജൂൺ 21നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി വിസ്മയയുടെ വീട്ടുകാർ നൽകിയ കാറിൽ തൃപ്തനാകാതെയും വാഗ്ദാനം ചെയ്ത അത്രയും സ്വർണം നൽകാത്തതിനാലും ഇയാൾ ഭാര്യയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്.
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് കിരൺ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി വിസ്മയ അടുത്ത ബന്ധുക്കൾക്കും കൂട്ടുകാർക്കും അയച്ച വാട്ട്സ് ആപ് ചാറ്റുകളും സന്ദേശങ്ങളും കിരൺകുമാറിന്റെ ഫോണിൽനിന്നു ലഭിച്ച തെളിവുകളും കേസിൽ നിർണായകമായി.
അറസ്റ്റിലായതിനെത്തുടർന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോ ഗസ്ഥനായിരുന്ന കിരണിനെ സർവീസിൽനിന്നു പുറത്താക്കിയിരുന്നു. 507 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി 41 സാക്ഷികളെ വിസ്തരിച്ചു. 12 തൊണ്ടിമുതലുകളും 112 രേഖകളും തെളിവായി ഹാജരാക്കി.
കേസ് വിസ്താരത്തിനിടെ കിരൺ കുമാറിന്റെ പിതാവ് സദാശിവൻ പിള്ള, സഹോദരി കീർത്തി, ഇവരുടെ ഭർത്താവ് മുകേഷ് എം. നായർ, പ്രതിയുടെ പിതൃസഹോദരന്റെ മകൻ അനിൽ കുമാർ, ഭാര്യ ബിന്ദുകുമാരി എന്നീ സാക്ഷികൾ കൂറുമാറിയിരുന്നു.