വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന്റെ ജാമ്യ ഹർജി ഹൈക്കോടതി നാളത്തേക്ക് മാറ്റി. ഹർജി നാളെ ഉച്ചക്ക് പരിഗണിക്കും. പോലീസിൽ നിന്ന് വിവരം ശേഖരിക്കാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. വിദ്വേഷ പ്രസംഗത്തിൽ ഒരാളെ കസ്റ്റഡിയിൽ വെച്ച് എന്താണ് പോലീസിന് ചെയ്യാൻ ഉള്ളത് എന്ന് കോടതി ചോദിച്ചു. വീഡിയോ റെക്കോർഡുകൾ കയ്യിലുണ്ടല്ലോ എന്ന് കോടതി ആരാഞ്ഞു. നാളെ ഉച്ചയ്ക്ക് 1.45ന് ആണ് കേസ് പരിഗണിക്കുക. അതുവരെ മറ്റ് കേസുകളിൽ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ മതവിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റ് ചെയ്ത പി.സി.ജോർജിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു. ജോർജിനെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റി. ഇതിനുമുന്നോടിയായി ജനറൽ ആശുപത്രിയിൽ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കി. പി.സി.ജോർജ് തുടർച്ചയായി വിദ്വേഷ പരാമർശം നടത്തുന്നതിൽ ഗൂഢാലോചനയുണ്ട് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.