തിരുവനന്തപുരം: സർക്കാരുമായി പോരിനുറച്ചു ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. താൻ ചാൻസലറായി ഇരിക്കുന്നിടത്തോളം കാലം സർവകലാശാലകളിലെ നിയമ ലംഘനങ്ങളും ക്രമക്കേടുകളും അനുവദിക്കില്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞു.
ഗവർണർ ഒപ്പിടാതെ ഒരു ബില്ലും നിയമമാകില്ലെന്നും വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലറായ ഗവർണറുടെ അധികാരം വെട്ടാനുള്ള ബിൽ നിയമസഭയിൽ കൊണ്ടു വരാനുള്ള സർക്കാർ തീരുമാനം സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി ഗവർണർ പറഞ്ഞു.
കണ്ണൂർ സർവകലാശാലയിൽ ഗുരുതരമായ ക്രമക്കേടുകളും സ്വജനപക്ഷപാതവുമാണ് നടക്കുന്നതെന്നും ഗവർണർ തുറന്നടിച്ചു. കണ്ണൂർ സർവകലാശാലയ്ക്കെതിരേ ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. ചാൻസലറായ തന്നെ ഇരുട്ടിൽ നിർത്തിയുള്ള നീക്കങ്ങളാണു നടക്കുന്നത്. ചാൻസലറായി ഇരിക്കുന്നിടത്തോളം കാലം ഇത് അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്കെതിരേ ഉയർന്ന ഗുരുതര ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ രാജ്ഭവൻ തയാറെടുക്കുകയാണെന്ന സൂചനയുമുണ്ട്. ജുഡീഷൽ അന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയമ വിദഗ്ധരുമായി ചർച്ച നടത്തി വരികയാണെന്നാണ് വിവരം.