കൊച്ചി .വടക്കേക്കര ആളാം തുരുത്തിൽ റേഷൻ കട നടത്തി വരുന്ന സുധീഷിനെ പുതിയ കാവ് അമ്പലത്തിനു സമീപം വച്ച് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ഭാര്യാ സഹോദരനായ കുഴുപ്പിള്ളി കളപ്പുരക്കൽ വീട്ടിൽ സനൽ (39 ) സനലിന്‍റെ സുഹൃത്തുക്കളായ പള്ളിപ്പുറം ചൂളക്ക പറമ്പിൽ വിഘ്നേഷ് (28), മുനമ്പം കളപ്പറമ്പ് റിഖിൽ (27) എന്നിവരെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. സനലിന്‍റെ പിതാവിന്‍റെ സ്വത്ത് ഭാഗം വയ്ക്കുന്നതിനെ സംബന്ധിച്ചും പ്രായമായ പിതാവിനെ സംരക്ഷിക്കുന്നതിനെ ചൊല്ലിയും സഹോദരങ്ങളുമായി തർക്കമുണ്ടായി. ഈ തർക്കത്തിലുള്ള വൈരാഗ്യത്തിൽ സുധീഷിനെ ആക്രമിക്കുന്നതിന് സനൽ വിഘ്നേഷിനെയും റിഖിലിനെയും ഏർപ്പാട് ചെയ്യുകയായിരുന്നു. ആക്രമണത്തിൽ സുധീഷിന്‍റെ കൈകൾ ഒടിയുകയും കാൽ മുട്ടിന് പരിക്കു പറ്റുകയും ചെയ്തു. പ്രതികൾ ആക്രമണത്തിനുപയോഗിച്ച മോട്ടോർ സൈക്കിളിന്‍റെ ഷോക്ക്അബ്സോർബറും, സഞ്ചരിച്ച സ്കൂട്ടറും പോലിസ് കണ്ടെടുത്തു. മുനമ്പം ഡി.വൈ.എസ്.പി എം.കെ.മുരളിയുടെ നിർദേശപ്രകാരം വടക്കേക്കര ഇൻസ്പെക്ടർ വി.സി.സൂരജിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അരുൺ ദേവ് എ.എസ്.ഐ റസാഖ്, സി.പി.ഒ മാരായ മിറാഷ്, ലിജോ, ദിൽ രാജ് എന്നിവർ ഉൾപ്പെട്ട പ്രത്യേകാന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പറവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.