കൊച്ചി: ജോലിക്കായി മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ കെ.വിദ്യക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി. ഏഴുവർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കേസ് അഗളി പോലീസിന് കൈമാറിയേക്കും. സംഭവത്തിൽ ഗവർണർക്കും ഡിജിപിക്കും കെഎസ്യു പരാതി നൽകിയിട്ടുണ്ട്.
മഹാരാജാസ് പൂർവ വിദ്യാർഥിനിയായ വിദ്യ വ്യാജരേഖ ചമച്ച് മറ്റൊരു കോളജിൽ ഗസ്റ്റ് ലക്ചറർ ആയതായാണ് ആരോപണം. കോളജിന്റെ സീലും വൈസ് പ്രിൻസിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കി. രണ്ട് വർഷം മഹാരാജാസിൽ താത്കാലിക അധ്യാപികയായിരുന്നുവെന്നാണ് രേഖ ചമച്ചത്.
അട്ടപ്പാടി ഗവൺമെന്റ് കോളജിൽ അഭിമുഖത്തിന് ഹാജരായപ്പോൾ അവിടെ സംശയം തോന്നിയ അധികൃതർ മഹാരാജാസ് കോളജ് അധികൃതരെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വിവരം പുറത്ത് വന്നത്.