കോഴിക്കോട്: പുതിയ കേരളത്തിനായി വിജയയാത്ര എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണ യാത്രയ്ക്ക് കേന്ദ്രമന്ത്രിമാരുടെയും നേതാക്കളുടേയും പടയെത്തും.
21ന് വൈകിട്ട് നാലിന് കാസര്‍ഗോഡ് ടൗണില്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്ത് ജാഥ സമാപിക്കും. സമാപന സമ്മേളനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്യും.
യാത്രയുടെ ഭാഗമായി 14 മെഗാ റാലികളും 80 പൊതുസമ്മേളനവുമാണ് സംഘടിപ്പിക്കുന്നത്. 14 ദിവസത്തെ ജാഥയില്‍ വിവിധ ജില്ലകളിലെ പരിപാടിയില്‍ എല്ലാ ദിവസവും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കാന്മാരും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും.
22ന് കണ്ണൂരില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി വി.കെ.സിംഗ്, 24ന് കോഴിക്കോട് ജില്ലയിലെ ജാഥയില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവർ പങ്കെടുക്കും. മലപ്പുറത്ത് മുന്‍മന്ത്രി ഷാനവാസ് ഹുസൈനും തൃശൂരില്‍ സംസ്ഥാനത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും എറണാകുളത്ത് ധനമന്ത്രി നിര്‍മല സീതാരാമനും പങ്കെടുക്കും.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി കോട്ടയത്തും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ ആലപ്പുഴയിലും ബിജെപി അഖിലേന്ത്യാ സെക്രട്ടറിയും ദേശീയ വാക്താവുമായ മീനാക്ഷി ലേഖി പത്തനംതിട്ടയിലും നടി ഖുശ്ബു സുന്ദര്‍ പാലക്കാടും ജാഥയ്ക്കൊപ്പം ചേരും.
അഴിമതി വിമുക്തമായ കേരളം, പീഡന വിമുക്ത രാഷ്ട്രീയം, സമഗ്ര വികസനം എന്നീ മൂന്ന് മുദ്രാവാക്യവുമായാണ് ജാഥ സംഘടിപ്പിക്കുന്നത്. പുതിയ കേരത്തെ കുറിച്ചുള്ള ആശയങ്ങള്‍ സമാഹരിക്കാനുള്ള ശ്രമംകൂടി ഈ യാത്രയുടെ ഭാഗമായുണ്ടാവും.
എല്ലാ ജില്ലയിലും സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിലുള്ള വ്യാപാരികള്‍, വ്യവസായികള്‍, കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങി പ്രമുഖരുമായി സംസ്ഥാന അധ്യക്ഷന്‍ ആശയവിനിമയം നടത്തും. ഇതിന് പുറമേ മത-സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് അറിയിച്ചു.l