സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനെ സഹായിക്കാൻ കേന്ദ്രം അയച്ച വിദഗ്ധ സംഘം സംസ്ഥാനത്തെത്തി. കേന്ദ്രം അയച്ച ആറംഗ വിദഗ്ധസംഘമാണ് തിരുവനന്തപുരത്ത് എത്തിയത്.
നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ (എൻ.സി.ഡി.സി.) ഡയറക്ടർ ഡോ. എസ്.കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രിയോടെ വിമാനത്താവളത്തിലെത്തി. രോഗ വ്യാപനം കൂടുതലുള്ള ജില്ലകൾ സംഘം സന്ദർശിക്കും. സംസ്ഥാന സർക്കാരിന്റെ ആരോഗ്യ വിദഗ്ധരുമായി സഹകരിച്ചായിരിക്കും സംഘത്തിന്റെ പ്രവർത്തനം.
സംസ്ഥാനത്തെ ആറുജില്ലകളിൽ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ.) 10 ശതമാനത്തിന് മുകളിലുണ്ട്. സംസ്ഥാനത്തെ ശരാശരി പ്രതിവാര ടി.പി.ആർ. 12 ശതമാനത്തോളമാണ്. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തെ സഹായിക്കാൻ കേന്ദ്ര സർക്കാർ വിദഗ്ധ സംഘത്തെ അയച്ചത്.