ദുബായ്: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് അവിശ്വസനീയ ജയം. അവസാന ഓവറിൽ നാല് റൺസ് മാത്രം വേണ്ടിയിരുന്ന പഞ്ചാബ് രണ്ട് റൺസിന് തോറ്റു. യുവതാരം കാർത്തിക ത്യാഗിയുടെ ഉജ്വല ബൗളിംഗാണ് രാജസ്ഥാന് വിജയമൊരുക്കിയത്. അവസാന ഓവറിൽ ഒരു റൺസ് മാത്രമാണ് ത്യാഗി വിട്ടുകൊടുത്തത്.
രാജസ്ഥാൻ ഉയർത്തിയ 186 വിജയലക്ഷ്യം പഞ്ചാബ് അനായാസം കടക്കുമെന്നാണ് ഏവരും കരുതിയത്. ഓപ്പണർമാരായ ക്യാപ്റ്റൻ കെ.എൽ. രാഹുലും(33 പന്തിൽ 49) മായാങ്ക് അഗർവാളും(43 പന്തിൽ 67) നിലയുറപ്പിച്ചതോടെ പഞ്ചാബ് അനായാസ ജയത്തിലേക്ക് കുതിച്ചു. 120 റൺസ് കൂട്ടുകെട്ട് പടുത്തിയ ശേഷമാണ് ഇരുവരും പിരിഞ്ഞത്. പന്തെറിഞ്ഞ രാജസ്ഥാൻ ബൗളർമാരെല്ലാം കണക്കിന് തല്ലുകൊണ്ടു.
പിന്നീട് ക്രീസിൽ ഒത്തുചേർന്ന എയ്ഡന്‍ മാര്‍ക്രം-നിക്കോളസ് പൂരന് കൂട്ടുകെട്ട് പഞ്ചാബിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 57 റൺസ് കൂട്ടുകെട്ടാണ് ഇവര്‍ മൂന്നാം വിക്കറ്റിൽ നേടിയത്. അവസാന ഓവറിൽ മാത്രമാണ് കളി രാജസ്ഥാന്റെ വരുതിയിലെത്തിയത്. നിക്കോളസ് പൂരനെയും ദീപക് ഹൂഡയെയും പുറത്താക്കി ത്യാഗി രാജസ്ഥാന് ജയമൊരുക്കി. പൂരന് 32 റൺസ് നേടി പുറത്തായപ്പോള്‍ എയ്ഡന്‍ മാര്‍ക്രം 26 റൺസുമായി പുറത്താകാതെ നിന്നു.
നേരത്തെ, പഞ്ചാബ് കിംഗ്സ് രാജസ്ഥാൻ റോയൽസിനെ 20 ഓവറിൽ 185നു പുറത്താക്കി. അവസാന നാല് ഓവറിലാണ് രാജസ്ഥാൻ റോയൽസിന് ആറ് വിക്കറ്റ് നഷ്ടപ്പെട്ടത്. അതിൽ മൂന്നെണ്ണം ഇരുപത്തിരണ്ടുകാരനായ അർഷ്ദീപ് സിംഗ് സ്വന്തമാക്കിയപ്പോൾ മൂന്നെണ്ണം വീഴ്ത്തിയത് മുഹമ്മദ് ഷമിയായിരുന്നു. ദുബായിൽ ഐപിഎല്ലിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ കളിക്കാരനാണ് അർഷ്ദീപ്.
അർഷ്ദീപും ഷമിയും ഡെത്ത് ഓവറുകളിൽ തകർത്താടിയപ്പോൾ 16.2 ഓവറിൽ നാലിന് 166 എന്ന ശക്തമായ നിലയിൽനിന്ന് രാജസ്ഥാൻ റോയൽസ് 185നു പുറത്ത്. 200 കടന്നു മുന്നേറാമെന്ന റോയൽസിന്റെ സ്വപ്നവും അതോടെ പൊലിഞ്ഞു. നാല് ഓവറിൽ 32 റണ്‍സിനാണ് അർഷ്ദീപ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഷമിയുടെ ബൗളിംഗ് 4-0-21-3 എന്നതായിരുന്നു.
36 പന്തിൽ രണ്ട് സിക്സും ആറ് ഫോറും അടക്കം 49 റണ്‍സ് നേടിയ യശ്വസി ജയ്സ്വാളാണ് രാജസ്ഥാൻ റോയൽസിന്റെ ടോപ് സ്കോറർ. എവിൻ ലെവിസ് (36) – ജയ്സ്വാൾ ഓപ്പണിംഗ് കൂട്ടുകെട്ട് 5.3 ഓവറിൽ 54 റണ്‍സ് അടിച്ചെടുത്തശേഷമാണ് പിരിഞ്ഞത്. മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ സഞ്ജു വി. സാംസണ് (4) വേഗം പുറത്തായി.
ലിയാം ലിവിംഗ്സ്റ്റണ് (17 പന്തിൽ 25), മഹിപാൽ ലോംറോർ (17 പന്തിൽ 43) എന്നിവരും രാജസ്ഥാനായി തകർത്തടിച്ചു. നാല് സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു മഹിപാലിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്, 252.94 ആയിരുന്നു സ്ട്രൈക്ക് റേറ്റ്