അബുദാബി: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ആദ്യ റൗണ്ടിൽ ശ്രീലങ്കയ്ക്ക് തുടർച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ അയർലൻഡിനെ 70 റൺസിന് തോൽപ്പിച്ചു. ഇതോടെ ശ്രീലങ്ക സൂപ്പർ 12 ഉറപ്പിച്ചു.
സ്കോർ: ശ്രീലങ്ക 20 ഓവറിൽ ഏഴിന് 171. അയർലൻഡ് 18.3 ഓവറിൽ 101 റൺസിന് എല്ലാവരും പുറത്ത്.
രണ്ടു മത്സരം കളിച്ച ശ്രീലങ്ക നാലു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്. അത്രയും മത്സരം കളിച്ച അയർലൻഡിനും നമീബിയയ്ക്കും രണ്ടു പോയിന്റ് വീതമാണുള്ളത്. അടുത്ത മത്സരത്തിൽ ശ്രീലങ്കയ്ക്ക് നെതർലൻഡ്സാണ് എതിരാളി. അയർലൻഡ്-നമീബിയയും തമ്മിലാണ് അവസാന പോരാട്ടം. ഇതിൽ ഒരു ടീമിന് മാത്രമാണ് സൂപ്പർ 12ലേക്ക് സാധ്യത.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക വാനിന്ദു ഹസരംഗ(47 പന്തിൽ 71), പതും നിസംഗ(47 പന്തിൽ 61), ദാസുൻ ഷനക(11 പന്തിൽ 21) എന്നിവരുടെ മികവിലാണ് മികച്ച സ്കോർ കണ്ടെത്തിയത്. അയർലൻഡിന് വേണ്ടി ജോഷ്വ ലിറ്റിൽ നാല് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ അയർലൻഡ് ലങ്കൻ ബൗളർമാർക്ക് മുമ്പിൽ പതറുന്ന കാഴ്ചയായിരുന്നു. ഐറിഷ് ടീമിൽ രണ്ടു പേർ മാത്രമാണ് രണ്ടക്കം കണ്ടത്. 39 പന്തിൽ 41 റൺസെടുത്ത ആൻഡ്രൂ ബാൽബിർനിയാണ് ടോപ് സ്കോറർ. 28 പന്തിൽ 24 കർട്ടിസ് കാംപെറാണ് രണ്ടക്കം കണ്ട മറ്റൊരു ബാറ്റർ.
ശ്രീലങ്കയ്ക്ക് വേണ്ടി മഹീഷ് തീക്ഷണ മൂന്നു വിക്കറ്റ് നേടി. ലഹിരു കുമാരയും ചാമിക കരുണരത്നയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.