കൊച്ചി: പ്രശസ്ത സാഹിത്യകാരൻ നാരായൻ (82) അന്തരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം കൊച്ചിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. തൊടുപുഴ കൊടയത്തൂർ സ്വദേശിയായ നാരായൻ ഏറെനാളായി കൊച്ചി എളമക്കരയിലായിരുന്നു താമസം.
മലയരന്മാർ കേന്ദ്രമായിവരുന്ന കൊച്ചേരത്തി ആണ് ആദ്യനോവൽ. കൊച്ചേരത്തിയിലൂടെ തന്നെ നാരായൻ ശ്രദ്ധേയനായി. കൊച്ചേരത്തിയുടെ ഭാഷാപരമായ പ്രത്യേകതകൾ, പ്രമേയം തുടങ്ങിയവ ഇതിനെ ശ്രദ്ധേയമാക്കി.
മുതുവാന്മാരുടെയും ഊരാളന്മാരുടെയും ജീവിതമാണ് ഊരാളിക്കുടി എന്ന നോവലിലെ പ്രമേയം. ലളിതവും ശക്തവുമാണ് അദ്ദേഹത്തിന്റെ ആവിഷ്കരണരീതി. സമൂഹത്തിന്റെ അടിത്തട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങളാണ് അദ്ദേഹത്തിന്റെ നോവലുകളുടെ പ്രമേയമായത്.
ചാലപ്പുറത്തുരാമന്റെയും കൊടുകുട്ടിയുടെയും മകനായി 1940 സെപ്റ്റംബർ 26 ന് ആണ് ജനനം. തപാൽ വകുപ്പ് ജീവനക്കാരനായിരുന്ന നാരായൻ 1995-ൽ പോസ്റ്റ്മാസ്റ്ററായാണ് വിരമിച്ചത്. കൊച്ചേരത്തിയിലൂടെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
അബുദാബി ശക്തി അവാർഡ്, തോപ്പിൽ രവി അവാർഡ് തുടങ്ങി മറ്റ് നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. എഴുതിയ ആദ്യ നോവലിനു തന്നെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച സാഹിത്യകാരനെന്ന ബഹുമതിയും നാരായന് സ്വന്തം.
കൊച്ചരേത്തി, ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, വന്നല, ഈ വഴിയിൽ ആളേറെയില്ല, ആരാണു തോൽക്കുന്നവർ (നോവൽ), നിസഹായന്റെ നിലവിളി (കഥാസമാഹാരം), പെലമറുത (കഥകൾ) എന്നിവയാണ് പ്രധാനകൃതികൾ