ന്യൂഡൽഹി: കാർഷികോത്പന്നങ്ങൾ ഇഷ്ടമുള്ളിടത്ത് വിൽക്കാൻ കർഷകർക്കു സ്വാതന്ത്ര്യം നൽകിക്കൊണ്ട് 1955ലെ അവശ്യവസ്തു നിയമം കേന്ദ്രസർക്കാർ ഭേദഗതി ചെയ്തു.
കാർഷികോത്പന്നങ്ങൾ സംഭരിച്ചുവയ്ക്കുകയോ, കയറ്റുമതി ചെയ്യാനോ പൂർണ സ്വാതന്ത്ര്യം പുതിയ നിയമഭേദഗതിയിലൂടെ കർഷകർ, മൊത്തക്കച്ചവടക്കാർ, സംസ്കരണ മേഖലയിലുള്ളവർ, കയറ്റുമതിക്കാർ എന്നിവർക്ക് അനുവാദം നൽകി. ദശകങ്ങളായുള്ള കർഷകരുടെ ആവശ്യം അംഗീകരിച്ചിരിക്കുന്ന ചരിത്ര നടപടിയാണ് കേന്ദ്രമന്ത്രിസഭ സ്വീകരിച്ചതെന്നു വാർത്താവിതരണ മന്ത്രി പ്രകാശ് ജാവ്ഡേക്കറും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും പത്രസമ്മേളനത്തിൽ അറിയിച്ചു.
കർഷകർക്കു നല്ല വില ലഭിക്കാൻ പുതിയ നടപടികൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ ഭേദഗതി കൊണ്ടുവരുമെന്ന് നേരത്തെ ധനമന്ത്രി നിർമലാ സീതാരാമൻ സാന്പത്തിക ഉത്തേക പാക്കേജിനിടെ പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ഫാമിംഗ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് (പ്രമോഷൻ ആൻഡ് ഫസിലിറ്റേഷൻ) ഓർഡിനൻസ് 2020ന് അംഗീകാരം നൽകി. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ നിയമം പ്രാബ്യലത്തിലാകും. ഇനി മികച്ച വില കിട്ടുന്നിടത്ത് ഇഷ്ടമുള്ളപ്പോൾ ഉത്പന്നം വിൽക്കാൻ കർഷകനു കഴിയുമെന്ന് കൃഷിമന്ത്രി പറഞ്ഞു. ചരിത്രപ്രധാനമായ തീരുമാനം കാർഷിക മേഖലയെ മാറ്റിമറിക്കും.
യുദ്ധം, പ്രകൃതിദുരന്തങ്ങൾ, വരൾച്ച, അഭൂതപൂർവമായ വിലക്കയറ്റം തുടങ്ങിയ അവസരങ്ങളിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്താനും ഓർഡിനൻസിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
അവശ്യവസ്തുക്കൾ വൻതോതിൽ പൂഴ്ത്തിവയ്ക്കുന്നതിനും കരിഞ്ചന്തയ്ക്കും വിലക്കയറ്റത്തിനും വഴിതെളിക്കുന്നതാണ് കേന്ദ്രതീരുമാനമെന്ന വിമർശനവമുണ്ട്. ഉത്തരേന്ത്യൻ കർഷകർക്കും മൊത്തക്കച്ചവടക്കാർക്കും കയറ്റുമതിക്കാർക്കുമെല്ലാം ഗുണം ചെയ്യുമെങ്കിലും ഉപഭോക്താക്കൾക്കു ദോഷകരമായേക്കാവുന്നതാണ് തീരുമാനം. ഇടയ്ക്കിടയ്ക്ക് സവോള വില മൂന്നും നാലും ഇരട്ടി കൂട്ടിവിറ്റു കൊള്ളലാഭം കൊയ്യുന്നതു പോലെ മറ്റു അവശ്യവസ്തുക്കളുടെയും വില കൂടാൻ നിയന്ത്രണങ്ങൾ എടുത്തുകളയുന്നതു പൂഴ്ത്തിവയ്പുകാർക്കും കരിഞ്ചന്തക്കാർക്കും സഹായകമാകും.
സ്വകാര്യവ്യക്തികൾ അവശ്യവസ്തുക്കൾ പരിധിയിൽ കൂടുതൽ സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിക്കുന്നതിനാണ് 1955ൽ അവശ്യവസ്തു നിയമം പ്രാബല്യത്തിൽ വരുത്തിയത്. പുതിയ നിയമഭേദഗതിയിലൂടെ അരി, ഗോതന്പ്, പയർവർഗങ്ങൾ, ഉള്ളി, കിഴങ്ങ്, ഭക്ഷ്യയെണ്ണകൾ, എണ്ണവിത്തുകൾ തുടങ്ങിയവ എത്രവേണമെങ്കിലും സംഭരിക്കാനും വിപണിയിൽ യഥേഷ്ടം വിതരണം ചെയ്യാനും ഉത്പാദകർക്കു കഴിയും