കൊച്ചി: നഗരത്തിലെ ഗതാഗതക്കുരുക്കിന് വിരാമമിട്ട് വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ നാടിന് സമർപ്പിച്ചു. ഓൺലൈനിൽക്കൂടി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു.
ഉദ്ഘാടനത്തിന് മുൻപ് വൈറ്റില പാലം തുറന്ന വി ഫോർ കൊച്ചി സംഘടനയെ ചടങ്ങിൽ മുഖ്യമന്ത്രിയും സുധാകരനും രൂക്ഷമായി വിമർശിച്ചു. പാലാരിവട്ടംപാലം തകർന്നപ്പോൾ പ്രതികരിക്കാതിരുന്നവരാണിവർ. കുത്തിത്തിരിപ്പ് ഉണ്ടാക്കി ശ്രദ്ധനേടാനാണ് ഇത്തരക്കാരുടെ ശ്രമം. പ്രതിസന്ധി ഘട്ടങ്ങളിൽ ഇക്കൂട്ടരെ കണ്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മികവോടെ വികസനം പൂർത്തിയാക്കിയതിൽ ചിലർക്ക് അസ്വസ്ഥതയാണെന്നും ജനകീയവാദികൾ എന്ന് നടിക്കുന്നവരുടെ കുബുദ്ധി പുറത്തുവന്നുവെന്നും അദ്ദേഹം വിമർശിച്ചു.
മുടങ്ങി കിടന്ന ഒരു പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ അഭിമാനവുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരവധി പ്രതിസന്ധികളുണ്ടായിട്ടും വളരെ വേഗത്തില്‍ തന്നെ പാലങ്ങളുടെ പണി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിനു സാധിച്ചുവെന്നും അഭിമാനാര്‍ഹമായ നേട്ടമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വൈറ്റില പാലത്തില്‍ കയറിയാല്‍ ലോറികള്‍ മെട്രോ പാതയില്‍ തട്ടുമെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്ന് സുധാകരൻ കുറ്റപ്പെടുത്തി. അത്തരത്തിൽ പ്രചരിപ്പിച്ചവരും ഉദ്ഘാടനം വൈകിയതിനെ വിമര്‍ശിച്ചവരും നാടിന്റെ ശത്രുക്കളെന്ന് പൊതുമരാമത്ത് മന്ത്രി കുറ്റപ്പെടുത്തി.
വേഗത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചതും അനുവദിച്ച തുകയേക്കാള്‍ കുറഞ്ഞ ചിലവില്‍ പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചതും നേട്ടമാണ്. തന്നേക്കാള്‍ കൂടുതല്‍ മുഖ്യമന്ത്രിയാണ് ഇതിൽ പ്രയത്നിച്ചതെന്നും സുധാകരന് പറഞ്ഞു.
ഭാരപരിശോധകള് ഉള്‍പ്പെടെയുള്ള സുരക്ഷാനടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഇരുപാലങ്ങളും ഗതാഗതത്തിനായി തുറന്നു നല്‍കിയത്. മേൽപ്പാലങ്ങൾ തുറക്കുന്നതോടെ സംസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ വൈറ്റിലയിലുള്പ്പെടെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകും.