തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയിൽ ഇടതു സർക്കാരിന്റെ ഏറ്റവും വലിയ വിമർശകയാകുമെന്ന് വിലയിരുത്തപ്പെടുന്ന ആർഎംപി നേതാവ് കെ.കെ രമ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു. കെ.കെ രമയുടെയും സിപിഎം ഗുണ്ടകൾ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് ടിപി ചന്ദ്രശേഖരന്റെയും മുഖ്യ രാഷ്ട്രീയ ശത്രുവായ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലായിരുന്നു സത്യപ്രതിജ്ഞ. ടിപിയുടെ ചിത്രമുളള ബാഡ്ജ് നെഞ്ചിൽ അണിഞ്ഞായിരുന്നു രമയുടെ സത്യപ്രതിജ്ഞ.
ടിപിയാണ് തന്നിലൂടെ നിയമസഭയിൽ ഉണ്ടാകുകയെന്ന് കെ.കെ രമ ആവർത്തിച്ചു. തെരുവിൽ വീണ ഒരു ചോരയും സാധാരണ മനുഷ്യരുടെ പ്രശ്‌നവും ഏറ്റവും സജീവമായി ചർച്ച ചെയ്യാൻ പോകുന്നു. കേരളത്തിലെ പൊരുതുന്ന മനുഷ്യരുടെ പ്രതീകമായി നിയമസഭയിൽ ഉണ്ടാകും. അനീതിക്കെതിരായി വിയോജിപ്പ് രേഖപ്പെടുത്തുന്ന ഒരു മനുഷ്യനും തെരുവിൽ വെട്ടിക്കൊല്ലപ്പെടാൻ പാടില്ല. എല്ലാവർക്കും ജീവിക്കാനാവശ്യമായ സാമൂഹ്യ ചുറ്റുപാട് ഉണ്ടാകണമന്നും അതിന് വേണ്ടി നിലകൊളളുമെന്നും കെ.കെ രമ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വടകരയിലെ പൊതുസമൂഹം നൽകിയ കലവറയില്ലാത്ത സ്‌നേഹവും പിന്തുണയും കൊണ്ടാണ് താൻ നിയമസഭയിൽ എത്തിയത്. യുഡിഎഫ് നിരുപാധിക പിന്തുണയാണ് നൽകിയത്. അവരുടെ നിലപാട് ഏറ്റെടുക്കണമെന്ന് പറഞ്ഞിട്ടില്ല. ആർഎംപിയുടെ നിലപാടുമായിട്ടാകും മുന്നോട്ടുപോകുകയെന്നും കെ.കെ രമ വ്യക്തമാക്കി.