ന്യൂഡൽഹി: കല്ലുവാതിൽക്കൽ മദ്യദുരന്ത കേസിലെ മുഖ്യപ്രതി മണിച്ചന്റെ സഹോദരന്മാരെ 48 മണിക്കൂറിനുള്ളിൽ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി. കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന വിനോദ്, മണികണ്ഠൻ എന്നിവരെ മോചിപ്പിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്.
ഇവരുടെ ഭാര്യമാർ നൽകിയ ഹർജിയിൽ ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. പ്രതികളുടെ ശിക്ഷാ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് മോചിപ്പിക്കുന്നതിനുള്ള ഉത്തരവിറക്കാൻ നേരത്തേ സുപ്രീം കോടതി നിർദേശിച്ചിരുന്നു.
എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും ശിപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയിരുന്നില്ല. ഉത്തരവിറക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.
ഇരുവരും 20 വർഷത്തിലധികമായി കസ്റ്റഡിയിലാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിറക്കാൻ ഇനിയും സമയം വേണമെന്ന ആവശ്യത്തിന് സർക്കാരിന് തൃപ്തികരമായ വിശദീകരണമില്ല. അതിനാലാണ് അടിയന്തരമായി ജാമ്യം അനുവദിക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.