കൊച്ചി:ആലുവശിവരാത്രി മണപ്പുറത്ത് കച്ചവടക്കാരന്റെ സഹായിയായി എത്തിയയാൾ മരക്കന്പിനടിയേറ്റ് മരിച്ചു. വടുതലയിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി ദിലീപ് (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം.
സംഭവത്തിൽ ആലുവ ഓൾഡ് ദേശം റോഡിലെ മാളിയേക്കൽ സലിം (57), കടവന്ത്ര ഉദയ്നഗർ കോളനിയിൽ താമസിക്കുന്ന രാജ്കുമാർ (രാജു-68) എന്നിവരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ചയാളും പ്രതികളും തമിഴ്നാട് സ്വദേശികളാണ്.
മണപ്പുറത്ത് കുട്ടികളുടെ കളിപ്പാട്ടങ്ങൾ വിൽക്കുന്ന സ്റ്റാൾ നടത്തുന്ന സലീമിന്റെ സഹായികളായിരുന്നു രാജ്കുമാറും കൊല്ലപ്പെട്ട ദിലീപും. മൂവരും രാവിലെ മുതൽ മണപ്പുറത്തെ സ്റ്റാളിൽ ഇരുന്ന് മദ്യപിച്ചു. ഇതിനിടയിലുണ്ടായ തർക്കത്തിനിടെ രാജ് കുമാറിനെ ദിലീപ് മർദിച്ചതായി പറയുന്നു.
ഇതിൽ സലിം ഇടപെടുകയും രണ്ടുപേരും ചേർന്ന് ദിലീപിനെ മരകൊന്പ് ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ദിലീപും രാജ്കുമാറും ബന്ധുക്കളാണ്.
ഇവർ തമ്മിൽ നടന്ന അടിപിടി മൊബൈലിൽ പകർത്തിയയാളാണ് സംഘർഷ വിവരം നാട്ടുകാരെ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി അവശനിലയിലായിരുന്ന ദിലീപിനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആശുപത്രിയിലെത്തിച്ച് ഏതാനും സമയത്തിനുള്ളിൽ ദിലീപ് മരിച്ചു
മണപ്പുറത്തെ റവന്യൂ ഭൂമിയിൽ ഇത്തവണ നഗരസഭയ്ക്ക് വാണിജ്യമേളയ്ക്ക് അനുമതി ഉണ്ടായിരുന്നില്ല.എന്നിട്ടുംഇവർഅനധികൃതമായി കച്ചവടക്കാർക്ക് സ്ഥലം വാടകയ്ക്ക് നൽകുകയായിരുന്നു.. നഗരസഭയോട് ഇവരെ ഒഴിപ്പിക്കാൻ പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടിട്ടും നഗരസഭ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.