ഒരു കോടി മുടക്കി പൂര്‍ത്തിയാക്കിയ ആധുനിക ശ്മശാനം കാടുമൂടി; കാക്കുന്നത് കളക്ടറുടെ പ്രവര്‍ത്തനാനുമതിക്കായി

0
8

ചെര്‍പ്പുളശേരി: കടമ്പഴിപ്പുറത്ത് വേട്ടേക്കര റോഡില്‍ പഞ്ചായത്ത് കോടികള്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ ആധുനിക വാതക ശ്മശാനത്തിന്റെ ഉദ്ഘാടനം നീളുന്നു. പഞ്ചായത്തിന്റെ ഒരു ഏക്കര്‍ 17സെന്റ് സ്ഥലത്ത് നിര്‍മ്മിച്ച ശ്മശാനവും കെട്ടിടവും അധികൃതരുടെ അനാസ്ഥമൂലം കാടുമൂടി നശിക്കുകയാണ്. 2014ല്‍ എം എല്‍ എയായിരുന്ന എം ഹംസയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഒരു കോടിയും പഞ്ചായത്ത് അനുവദിച്ച 80000 രൂപയും വിനിയോഗിച്ചാണ് ശ്മശാനത്തിന്റെ നിര്‍മാണം തുടങ്ങിയത്. പിന്നീട്, ഫണ്ടിന്റെ അപര്യാപ്തതയില്‍ നിര്‍മാണം നിലക്കുകയായിരുന്നു. തുടര്‍ന്ന് 2016ല്‍ ബ്ലോക്ക് പഞ്ചായത്ത് 16 ലക്ഷം അനുവദിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീയാക്കിയത്. ശ്മശാനത്തിന് സമീപം പാര്‍ക്കിംഗ് ഏരിയയും അതിനോട് ചേര്‍ന്ന് 5,20000 രൂപ ചെലവില്‍ പൂന്തോട്ടവും നിര്‍മിക്കാന്‍ പദ്ധിയുണ്ടായിരുന്നു. നിലവില്‍ ഈ ഭാഗങ്ങളെല്ലാം കാടുമൂടിയിരിക്കുകയാണ്. കെട്ടിടത്തിന്റെ കരാറുകാരന്‍ 400 സിമന്റ് ചാക്കുകള്‍ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് നാട്ടുകാരുടെ പരാതി. സ്വന്തമായി ശ്മശാനം ഉണ്ടായിട്ടും പഞ്ചായത്തില്‍ മരണം സംഭവിച്ചാല്‍ തിരുവില്വാമല, ഷെര്‍ണൂര്‍ ശാന്തിതീരം എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകേണ്ട സ്ഥിതിയാണ്. ജില്ലാ കലക്ടറുടെ പ്രവര്‍ത്തനാനുമതി ലഭിച്ചാല്‍ അടുത്തമാസം ശ്മശാനം തുറന്ന് കൊടുക്കാനാകുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here