കശുവണ്ടി മേഖല തകര്‍ന്നു; 2.5ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി

0
62

പി.ഉദയകുമാര്‍
കൊല്ലം: കേരളത്തിലെ കശുവണ്ടിമേഖലയുടെ വികസനത്തിനും പുനരുജ്ജീവനത്തിനും സാധ്യമായ നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വമ്പിച്ച ഉത്പാദനച്ചെലവും കുറഞ്ഞ ഉത്പാദനക്ഷമതയുമാണ് കേരളത്തില്‍ കശുവണ്ടിമേഖലയുടെ പ്രതിസന്ധിക്കു പ്രധാനകാരണം.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു 2015 മാര്‍ച്ച് ഒന്നുമുതല്‍ നടപ്പാക്കിയ 35ശതമാനം വേതനവര്‍ദ്ധനവാണ് കശുവണ്ടിമേഖലയെ ഇന്നത്തെ പ്രതിസന്ധിയിലേക്കു പ്രധാനമായും കൊണ്ടെത്തിച്ചത്. മറ്റു സംസ്ഥാനങ്ങളെപ്പോലെ കശുവണ്ടി സംസ്‌കരണത്തിനു ഇവിടെ യന്ത്രവല്‍ക്കരണം നടത്തുന്നതിലും പൂര്‍ണ്ണമായും കഴിഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ ചില നയങ്ങള്‍ ഈ വ്യവസായത്തിനു വന്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കയറ്റുമതിസഹായം വെട്ടിക്കുറച്ചതും ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്തിയതും ഈ വ്യവസായത്തിനു ആഘാതമായി. ഗുണനിലവാരമില്ലാത്ത വിയറ്റ്നാം പരിപ്പിന്റെ അനധികൃത ഇറക്കുമതി ആഭ്യന്തരവിപണിയെ കാര്യമായി ബാധിച്ചു. അന്താരാഷ്ട്രതലത്തില്‍ ചില കുത്തക വ്യാപാരികള്‍ നടത്തിയ കരിഞ്ചന്ത കച്ചവടം തോട്ടണ്ടിയുടെ വില ക്രമാതീതമായി കൂടുവാന്‍ ഇടയാക്കി. സംസ്ഥാനത്ത് 780ല്‍പരം ഫാക്ടറികളില്‍ 700-ഓളം ഫാക്ടറികള്‍ കഴിഞ്ഞവര്‍ഷം മുതല്‍ അടഞ്ഞുകിടക്കുന്നു. ഇതുമൂലം സംസ്ഥാനത്ത് 2.5ലക്ഷം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. നഷ്ടക്കച്ചവടത്തിന്റെ ഭാഗമായി 90-ഓളം സ്ഥാപനങ്ങളെ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യപിച്ചു.

അവയ്ക്കെതിരെ ജപ്തിനടപടികള്‍ ബാങ്കുകള്‍ സ്വീകരിച്ചു. നിഷ്‌ക്രിയ ആസ്തിയായി(എന്‍.പി.എ) പ്രഖ്യാപിച്ചിട്ടുള്ള കശുവണ്ടി വ്യവസായ സ്ഥാപനങ്ങളിലെ ജപ്തിനടപടികളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മൊറോട്ടോറിയം ദീര്‍ഘിപ്പിക്കണമെന്നു വ്യവസായികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാഷ്യൂ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഇതുസംബന്ധിച്ചു നിവേദനം സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിക്കു സമര്‍പ്പിച്ചിട്ടുണ്ട്. കേരളത്തിലെ കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിനായി സി.ഇ.പി.സി.ഐ സമര്‍പ്പിച്ച പാക്കേജ് ബാങ്കുകളുടേയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടേയും റിസര്‍വ് ബാങ്കിന്റേയും പരിഗണനയിലാണ്.

ഇതിന്മേല്‍ തീരുമാനമാകുന്നവരെ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് വ്യവസായികള്‍ ആവശ്യപ്പെടുന്നത്. ഈ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിനു പ്രധാനമായും ബാങ്കുകളും കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളും നടപ്പാക്കേണ്ട ചിലകാര്യങ്ങളില്‍ നിലവില്‍ എന്‍.പി.എ ആയിട്ടുള്ള സ്ഥാപനങ്ങളുടെമേല്‍ ബാങ്കുകള്‍ ചുമത്തിയിട്ടുള്ള പിഴപ്പലിശയും അധിക പലിശയും മറ്റു ചാര്‍ജ്ജുകളും പിന്‍വലിക്കുക, സ്ഥാപനങ്ങളുടെ അവശേഷിക്കുന്നവായ്പതുകയിന്‍ മേലുള്ള സാധാരണ പലിശയുടെ 50ശതമാനം ഒഴിവാക്കുക.

ബാക്കി 50ശതമാനം സംസ്ഥാനസര്‍ക്കാരിന്റെ സഹായമായി നല്‍കുക. സ്ഥാപനങ്ങള്‍ നല്‍കുവാനുള്ള വായ്പത്തുക ഏഴുവര്‍ഷം തിരിച്ചടവു വരുന്ന നിലയില്‍ കുറഞ്ഞ പലിശനിരക്കിലുള്ള ടേംലോണായി ക്രമീകരിക്കുക, എന്‍.പി.എ ആയിട്ടുള്ള സ്ഥാപനങ്ങളുടെ വായ്പയിന്‍മേലുള്ള പലിശക്കുടിശ്ശിക സാമ്പത്തിക സഹായമായി നല്‍കുക, കേരളത്തിലെ അധിക ഉത്പ്പാദനച്ചെലവ് നികത്താനായി തൊഴിലാളി ഒന്നിനു പ്രതിദിനം 100 രൂപ നിരക്കില്‍ വേതനസഹായം നല്‍കുക, വെട്ടിക്കുറച്ച എക്സ്പോര്‍ട്ട് ഇന്‍സെന്റീവ് പുന:സ്ഥാപിച്ചിട്ടുള്ളതിനു മുന്‍കാല പ്രാബല്യം നല്‍കുക, തോട്ടണ്ടിയുടെ ആഭ്യന്തരലഭ്യത ഉറപ്പാക്കുന്നതുവരെ തോട്ടണ്ടിയുടെമേലുള്ള ഇറക്കുമതിതീരുവ പൂര്‍ണമായും പിന്‍വലിക്കുക, വിദേശത്തുനിന്നും സംസ്‌കരിച്ച പരിപ്പിന്മേല്‍ ഇറക്കുമതിക്കു നല്‍കിയിട്ടുള്ള ഇളവ് പൂര്‍ണ്ണമായും നിര്‍ത്തലാക്കുക.തുടങ്ങിയ കാര്യങ്ങളാണ് ഈ വ്യവസായം പുനരുജ്ജീവിപ്പിക്കണമെങ്കില്‍ നടപ്പാക്കേണ്ടത് എന്നു സി.ഇ.പി. സി.ഐ ഗവണ്‍മെന്റുകളോടും ബാങ്കുകളോടുംനിര്‍ദ്ദേശിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here