കോട്ടയം: മാന്നാനത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി. കേസില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചു. ദുരഭിമാനക്കൊലകളുടെ വിചാരണ സംബന്ധിച്ച് സുപ്രീംകോടതി പുറത്തുവിട്ട മാര്‍ഗരേഖകള്‍ പ്രകാരം കെവിന്‍ കൊലക്കേസ് അതിവേഗകോടതിയിലേക്ക് മാറ്റും.

കെവിന്‍ കൊലക്കേസ് ദുരഭിമാനക്കൊലയായി കണക്കാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയിലാവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഭാഗം ഇതിനെ ശക്തമായി എതിര്‍ത്തു. എന്നാല്‍ ഈ എതിര്‍പ്പുകള്‍ തള്ളിക്കൊണ്ടാണ് കേസ് ദുരഭിമാനക്കൊലയായി കണക്കാക്കാന്‍ കോടതി ഉത്തരവിടുന്നത്. കേരളത്തിലാദ്യമായാണ് ‘ദുരഭിമാനക്കൊല’യെന്ന് കണക്കാക്കി ഒരു കൊലക്കേസില്‍ വിചാരണ തുടങ്ങാന്‍ പോകുന്നത്.

മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാര്‍ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റര്‍ ഓഫീസില്‍ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്നുതന്നെ നീനുവിന്റെ വീട്ടുകാര്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. രജിസ്റ്റര്‍ വിവാഹത്തിന്റെ രേഖകള്‍ പൊലീസിനെ കാണിച്ചിട്ടും നീനുവിനെയും കെവിനെയും ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വീട്ടുകാരോടൊപ്പം പോകാന്‍ നീനുവിനോട് പൊലീസ് പറഞ്ഞപ്പോള്‍ പോകില്ലെന്ന ഉറച്ച നിലപാടെടുത്തു നീനു. തുടര്‍ന്ന് ബലംപ്രയോഗിച്ച് നീനുവിനെ അവിടെ നിന്ന് കൊണ്ടുപോകാന്‍ വീട്ടുകാര്‍ ശ്രമിച്ചപ്പോള്‍ ആളുകള്‍ കൂടി. ഇതോടെയാണ് വീട്ടുകാര്‍ പിന്‍വാങ്ങിയത്.

മെയ് 28-നാണ് കോട്ടയത്തെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുന്നത്. തലേന്ന് നീനുവിന്റെ സഹോദരനടക്കം കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. മര്‍ദ്ദിച്ച ശേഷം കെവിനെ ആറ്റില്‍ തള്ളിയിടുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. കെവിന്റേത് മുങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി.സാരഥിയാണ് കെവിന്‍ കൊലക്കേസ് അന്വേഷിച്ചത്. കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനുവും അച്ഛന്‍ ചാക്കോയും ഒന്നും അഞ്ചും പ്രതികളാണ്. ഇവരിപ്പോഴും റിമാന്‍ഡില്‍ തുടരുകയാണ്. കേസില്‍ 186 സാക്ഷികളും 180 തെളിവുപ്രമാണരേഖകളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here