ശശിക്കെതിരെയുള്ള നടപടി കേന്ദ്രകമ്മിറ്റി ശരിവെച്ചു; കൂടുതല്‍ നടപടികളില്ല; തിരിച്ചെടുക്കുമ്പോള്‍ പാര്‍ട്ടിസ്ഥാനങ്ങള്‍ നല്‍കരുതെന്ന് യെച്ചൂരി

0
4

ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എം.എല്‍എ പി.കെ. ശശിക്കെതിരെയുള്ള പാര്‍ട്ടി അച്ചടക്ക നടപടി സി.പി.എം കേന്ദ്ര കമ്മിറ്റി ശരിവെച്ചു. കൂടുതല്‍ നടപടി വേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ആറു മാസത്തേക്ക് ശശിയെ സസ്‌പെന്‍ഡ് ചെയ്ത് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമാണ് ശരിവെച്ചത്.

ശശിക്കെതിരെ കൂടുതല്‍ നടപടി ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റിയംഗമായ യുവതിയാണ് ശശിക്കെതിരെ പരാതി നല്‍കിയത്.

ശശിക്കെതിരെ നടപടിയെടുത്തുവെങ്കിലും പരാതി യുക്തിക്ക് നിരക്കുന്നതല്ലെന്ന് പാര്‍ട്ടി കമ്മീഷന്‍ വിലയിരുത്തിയിരുന്നു. യുവതിയോട് ശശി ഫോണില്‍ സംസാരിച്ചതിലെ രീതിയാണ് കമ്മീഷന്‍ കുറ്റമായി കണ്ടെത്തിയത്. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് ചേര്‍ന്ന പെരുമാറ്റം ശശിയില്‍ നിന്ന് ഉണ്ടായില്ലെന്നും കമ്മീഷന്‍ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം പുറത്തുവന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അതസമയം, സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെടുക്കുമ്പോള്‍ പി കെ ശശിക്ക് പാര്‍ട്ടി സ്ഥാനങ്ങള്‍ നല്‍കരുതെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി കേന്ദ്ര കമ്മിറ്റിയില്‍ നിര്‍ദേശിച്ചു. അച്ചടക്ക നടപടി നേരിട്ട കാലത്തെ പെരുമാറ്റം തൃപ്തികരമെങ്കില്‍ ശശിക്ക് പ്രാഥമിക അംഗത്വം മാത്രമേ നല്‍കാവൂ. ശശിയെ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ച് കൊണ്ടു വരരുതെന്നും യച്ചൂരി നിര്‍ദേശിച്ചു.

സംസ്ഥാന ഘടകം എടുത്ത അച്ചടക്കനടപടി കേന്ദ്ര കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. എതിര്‍പ്പുകള്‍ ഉയരാതിരുന്നതിനാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഒന്നും നടന്നില്ല.

പെണ്‍കുട്ടിയുടെ പരാതി കേന്ദ്ര കമ്മിറ്റിയില്‍ നേരത്തെ വെച്ചിരുന്നു. നടപടി പുന:പരിശോധിക്കണമെന്ന ആവശ്യം കമ്മിറ്റിയില്‍ ഉയര്‍ന്നില്ല. ഇതോടെ ശശിക്കെതിരായ നടപടിയില്‍ പുന:പരിശോധനയില്ല. ശശിയെ ആറ് മാസം സസ്‌പെന്‍ഡ് ചെയ്ത നടപടിയാണ് കേന്ദ്ര കമ്മിറ്റി ശരി വെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here