മുന്‍നിലപാടില്‍ മാറ്റം; കവിയൂര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനല്ലെന്ന് സിബിഐ കോടതിയില്‍

0
8

കൊച്ചി: കവിയൂര്‍ പീഡനക്കേസില്‍ മുന്‍നിലപാട് മാറ്റി സിബിഐ. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്നതിന് തെളിവില്ലെന്ന് സിബിഐ തിരുവനന്തപുരം പ്രത്യേക കോടതിയെ അറിയിച്ചു. സംഭവത്തില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഇല്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.

കവിയൂരില്‍ അച്ഛനും അമ്മയും മൂന്നു പെണ്‍മക്കളുടെയും അത്മഹത്യക്കു കാരണം സെക്‌സ് റാക്കറ്റാണെന്ന ആരോപണത്തെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. രാഷ്ട്രീയ നേതാക്കള്‍ക്കും അവരുടെ മക്കള്‍ക്കും ബന്ധമുണ്ടെന്ന ആരോപണം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

കുടുംബത്തിലെ മൂത്ത പെണ്‍കുട്ടി കൊല്ലപ്പെടുത്തിന് 72 മണിക്കൂര്‍ മുമ്പ് ലൈഗിക പീഡനത്തിന് ഇരയായെന്നായിരുന്നു സിബിഐയുടെ ആദ്യ റിപ്പോര്‍ട്ട്. തുടര്‍ന്ന് സമര്‍പ്പിച്ച രണ്ടു റിപ്പോര്‍ട്ടുകളിലും മകളെ പീഡിപ്പിച്ചത് അച്ഛനാണെന്ന് സിബിഐ പറഞ്ഞിരുന്നു. കുടുംബം ആത്മഹത്യ ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പ് പുറത്തുപോയിട്ടില്ല. ആരും വീട്ടിലേക്ക് വന്നതിനും തെളിവില്ല. അതിനാല്‍ മകളെ അച്ഛന്‍ പീഡിപ്പിച്ചുവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. തെളിവുകളുടെ പിന്‍ബലമില്ലാത്ത റിപ്പോര്‍ട്ട് തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

മകളെ പീഡിപ്പിച്ചത് സ്വന്തം അച്ഛനാണെന്നതിന് തെളിവില്ലെന്നാണ് സിബിഐ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മുന്‍ കണ്ടെത്തലുകളില്‍ ശാസ്ത്രീയ തെളിവുകളില്ല. എന്നാല്‍ കേസില്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പില്ലെന്നും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുന്നു.

പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് സിബിഐയുടെ വിശദീകരണം. 23 പേജുള്ള റിപ്പോര്‍ട്ടാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ആത്മഹത്യ ചെയ്യുന്നതിന് 72 മണിക്കൂര്‍ മുമ്പും പെണ്‍കുട്ടി പീഡനത്തിനിരയായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഡിഎന്‍എ അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനായിട്ടില്ലെന്നാണ് എഎസ്പി അനന്തകൃഷ്ണന്റെ റിപ്പോര്‍ട്ട്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണ്. രണ്ടു പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും അത്മഹത്യ ചെയ്തുവെന്നാണ് സിബിഐ വിശദമാക്കുന്നത്.

മറ്റേതെങ്കിലും ബാഹ്യ ഇടപെടലുകളുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് സിബിഐ പറയുന്നത്. കിളിരൂര്‍ പീഡനക്കേസില്‍ സിബിഐ കോടതി 10 വര്‍ഷത്തേക്ക് ലതാനായരെ ശിക്ഷിച്ചിരുന്നു. നാരായണന്‍ നമ്പൂതിരിയുടെ മകളെ ലതാനായര്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉന്നതര്‍ക്ക് കാഴ്ചവെച്ചന്നായിരുന്നു ആരോപണം. ലതാ നായര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. സിബിഐയുടെ റിപ്പോര്‍ട്ട് ഈ മാസം 30ന് കോടതി പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here