യാത്രക്കാര്‍ക്ക് വേഗതയും റൂട്ടും അറിയാം; ബസുകളില്‍ ജിപിഎസ്

0
64
ജിപിഎസ് സ്ഥാപിച്ച ബസ് ജില്ലാ കളക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍, നഗരസഭാ ചെയര്‍പേഴ്‌സന്‍ സിഎച്ച് ജമീല , ജില്ലാ പൊലീസ് മേധാവി കെ പ്രതീഷ് കുമാര്‍ എന്നിവര്‍ സമീപം

മലപ്പുറം: സ്വകാര്യ ബസ് യാത്രക്കാരുടെ സുരക്ഷയും വേഗതാ നിയന്ത്രണവും ലക്ഷ്യമിട്ട് ജിപിഎസ് സ്ഥാപിക്കുന്നു. 2019 ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ ജിപിഎസ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും രണ്ട് മാസം മുമ്പ് തന്നെ പദ്ധതിക്ക് മലപ്പുറത്ത് തുടക്കമിട്ടു. തിരൂര്‍ മഞ്ചേരി റൂട്ടിലോടുന്ന രണ്ട് ബസുകളിലാണ് ആദ്യ ഘട്ടത്തില്‍ ജിപിഎസ് സ്ഥാപിച്ചത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനമിത്ര മിഷന്‍ ട്രസ്റ്റ് സൗജന്യമായാണ് ബസുകളില്‍ ജിപിഎസ് ഉപകരണം സ്ഥാപിച്ച് നല്‍കിയത്. യാത്രക്കാര്‍ക്ക് ബസ് റൂട്ടും വേഗതയുമെല്ലാം ബസില്‍ അറിയാം. ആര്‍ടിഒ ഓഫീസിലും വാഹന ഗതാഗത വകുപ്പ് ഓഫീസിലും ബസ് സംബന്ധിച്ച വിവരം ലഭിക്കും. 35000 രൂപയോളം ചെലവ് വരുന്നതിനാല്‍ സ്വകാര്യ ബസുകള്‍ ജിപിഎസ് സംവിധാനം സ്ഥാപിക്കാന്‍ മടികാണിച്ചിരുന്നു. തുടര്‍ന്നാണ് ജനമിത്ര മിഷന്‍ ട്രസ്റ്റിന്റെ സഹായത്തോടെ സൗജന്യമായി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ബസുകളില്‍ നല്‍കുന്ന ചെറിയ പരസ്യങ്ങളിലൂടെയാണ് ട്രസ്റ്റ് ഇതിനുള്ള പണം കണ്ടെത്തുന്നത്. പൊതുജന താത്പര്യം മുന്‍ നിര്‍ത്തിയുള്ള പരസ്യങ്ങളും അറിയിപ്പുകളും സൗജന്യമായും ഇതേ സംവിധാനം ഉപയോഗിച്ച് നല്‍കാം. സംസ്ഥാനത്തൊട്ടാകെ ഇത്തരത്തില്‍ ബസുകളില്‍ ഉപകരണം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ട്രസ്റ്റ്. രണ്ടാം ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ആപ് വഴി ബസുകളുടെ റൂട്ടും വിവരങ്ങളുമെല്ലാം അറിയാനുള്ള സംവിധാനവും ഒരുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here