ചെന്നൈ: തൂത്തുക്കുടിയിൽ പോലീസ് കസ്റ്റഡിയിൽ അച്ഛനും മകനും മരിക്കാനിടയായ സംഭവത്തിൽ സാത്താൻകുളം പോലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്. റവന്യു ഉദ്യോഗസ്ഥരോട് പോലീസ് സ്റ്റേഷന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് ഹൈക്കോടതി ഉത്തരവ്.
സംഭവത്തിൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും തെളിവുകൾ സംരക്ഷിക്കപ്പെടണമെന്നും കോടതി നിർദേശിച്ചു. അതേസമയം കേസ് സിബിഐക്ക് കൈമാറുന്ന കാര്യത്തിൽ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഉത്തരവ് പുറപ്പെടുവിക്കാമെന്നും കോടതി വ്യക്തമാക്കി.
മൊബൈൽഫോൺ കടയുടമ ജയരാജ്, മകൻ ഫെനിക്സ് എന്നിവരെ ലോക്ക് ഡൗൺ ലംഘിച്ചെന്ന പരാതിയിൽ പോലീസ് കസ്റ്റഡിയിലെടുക്കുകയും ജൂൺ 23ന് ഇരുവരും കോവിൽപട്ടിയിലെ ആശുപത്രിയിൽ മരിക്കുകയുമായിരുന്നു. അച്ഛനും മകനും പോലീസ് കസ്റ്റഡിയിൽ മരിച്ചതിനെതിരേ തമിഴ്നാട്ടിൽ വൻ പ്രക്ഷോഭം അലയടിച്ചിരുന്നു.
അതിനിടെ സാത്താൻകുളം പോലീസ് സ്റ്റേഷനിൽ രണ്ടാഴ്ച മുൻപും ഉരുട്ടിക്കൊല നടന്നുവെന്ന് ജുഡീഷൽ കമ്മീഷൻ കണ്ടെത്തി. തൂത്തുക്കുടി സ്വദേശിയായ മഹേന്ദ്രനെയാണ് കൊലപ്പെടുത്തിയത്. ഇയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ സംസ്കരിച്ചു. ഓട്ടോ മോഷണവുമായി ബന്ധപ്പെട്ട കേസിലാണ് മഹേന്ദ്രനെ പോലീസ് പിടികൂടിയത്. പിന്നീട് സ്റ്റേഷനിൽ വച്ച് കൊടിയ മർദ്ദനത്തിന് ഇരയാക്കിയെന്നും കണ്ടെത്തിയിരുന്നു.
പോലീസ് സ്റ്റേഷനിൽ രണ്ട് വർഷത്തിലേറെയായി സിസിടിവി പ്രവർത്തിക്കുന്നില്ലെന്ന് അന്വേഷണ സമിതി റിപ്പോർട്ട് ചെയ്തു.