ഇന്ത്യ-ചൈന സംഘർഷമേഖലയായ ലഡാക്കിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച രാവിലെ സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രി ലഡാക്കിലെ ലേയിൽ എത്തിയത്. കരേസന മേധാവി മുകുന്ദ് നരവനെയും സംഘത്തിലുണ്ടായിരുന്നു.
സമുദ്രനിരപ്പിൽനിന്ന് 11000 അടി ഉയരത്തിലുള്ള അതിര്‍ത്തി പോസ്റ്റായ നിമുവും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. കടുപ്പമേറിയ ഭൂപ്രദേശങ്ങളിൽ ഒന്നാണിത്. കര, വ്യോമസേനാ, ഐടിബിപി ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. ലഫ്. ജനറൽ ഹരീന്ദർ സിംഗ് അതിർത്തിയിലെ സ്ഥിതിഗതികൾ വിശദീകരിച്ചു. അതിർത്തിയിലെ സാഹചര്യം നേരിട്ട് മനസിലാക്കി വിലയിരുത്തന്നതിനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. മുൻകൂട്ടി പ്രഖ്യാപിക്കാതെ ആയിരുന്നു യാത്ര.
കേന്ദ്രസർക്കാർ വാർത്താ ചാനലായ ദൂരദർശൻ ആണ് വാർത്ത പുറത്തുവിട്ടത്. വ്യാഴാഴ്ച വൈകിട്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലഡാക്ക് സന്ദർശിക്കുമെന്ന് വാർത്തയുണ്ടായിരുന്നു. എന്നാൽ ഇത് അവസാന നിമിഷം മാറ്റിവച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനം ആ ഘട്ടത്തിലും കേന്ദ്രം രഹസ്യമാക്കിവയ്ക്കുകയായിരുന്നു.