.
മുംബയ്: ചെമ്പൂർ ശങ്കരാലയം ശാസ്താട്രസ്റ്റ് വക അയ്യപ്പക്ഷേത്രത്തിൽ ആയിരങ്ങൾ പങ്കെടുക്കുന്ന മഹാകുംഭാഭിഷേകം ഇന്ന് സമാപിക്കും. രാവിലെ ഏഴിന് ശാന്തിഹവനവും പ്രായശ്ചിത്ത ഹോമവും 11.45ന് ബ്രഹ്മകുംഭ മഹാപൂജയും അഭിഷേകവും നടക്കും. ശ്രീക്ഷേത്രം ശക്തപുരം ശ്രീവിദ്യാപീഠം മഠാധിപതി സ്വാമി ജഗദ്‌ഗുരു ഭദ്രിശങ്കരാചാര്യ മുഖ്യകാർമ്മികത്വം വഹിക്കും. ജഗത്ഗുരു ബദരി ശങ്കരാചാര്യ ശ്രീവിദ്യാധിനവ ശ്രീ ശ്രീകൃഷ്ണാനന്ദ തീർത്ഥ മഹാസ്വാമി (ശ്രീക്ഷേത്രം ശക്തപുരം), അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി, ചന്ദ്രശേഖര മൗലീശ്വരൻ, ആർ. വെങ്കിട്ടരമണി, ഡോ. ആർ. ചിദംബരം, കെ.എസ്. ജയരാമൻ, ഡോ. കെ. സുബ്രഹ്മണ്യൻ, എസ്. പരമശിവൻ, രമേഷ് അയ്യർ, അയ്യപ്പദാസ് എന്നിവർ മുഖ്യാതിഥികളായിരിക്കും. ശബരിമല മാളികപ്പുറം മേൽശാന്തി സമാജം സെക്രട്ടറി മൈലക്കോടത്ത് റെജികുമാർ നമ്പൂതിരി, ട്രഷറർ എടമന എൻ. ദാമോദരൻ പോറ്റി എന്നിവരും അതിഥികളാകും. ശ്രീ ഹരിഹരപുത്ര ഭജൻസമാജ് ട്രസ്റ്റ് പ്രസിഡന്റ് ജയന്ത് ലാപ്സിയ, വൈസ് പ്രസിഡൻ് എം. വെങ്കിടേഷ്, സെക്രട്ടറി വി. രാമൻ, ട്രഷറർ ജി. വെങ്കിടാചലം, കമ്മിറ്റി അംഗങ്ങളായ കെ.എൻ. ചന്ദ്രശേഖരൻ, ആർ.എസ്.എസ്. മണി, എൻ.ആർ. രംഗനാഥൻ, എസ്. കൈലാസം, മീരരാമൻ, പ്രേമ സുന്ദരേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
ക്ഷേത്രത്തിൽ നടന്ന പ്രതിഷ്ഠ ചടങ്ങുകൾക്ക് കുംഭാഭിഷേക കമ്മിറ്റി ചെയർമാന്മാരായ ഡോ. കെ. സുബ്രഹ്മണ്യൻ, കെ.എസ്. ജയരാമൻ എന്നിവർ നേതൃത്വം നൽകി. സ്വാമി ലക്ഷ്മിനാരായണ സോമായ മുഖ്യകാർമ്മികത്വം വഹിച്ചു. കഴിഞ്ഞ 24നാണ് മഹാകുംഭാഭിഷേകം ആരംഭിച്ചത്.