ആലുവ ക്ലസ്റ്ററിൽ കർഫ്യൂ തുടങ്ങിയതോടെ പോലിസ് നടപടികൾ ശക്തമാക്കി. കൂടുതൽ പോലിസുദ്യോഗസ്ഥരെ ക്ലസ്റ്ററിൽ വിന്യസിച്ചു. പിക്കറ്റ് പോസ്റ്റുകളും ഏർപ്പെടുത്തി. ക്ലസ്റ്ററിൽ ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തി. വരും ദിവസവും ഇതു തുടരുമെന്ന് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് പറഞ്ഞു. കർഫ്യൂ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടു പിടിക്കാൻ കൂടുതൽ പട്രോളിംഗ് വാഹനങ്ങൾ നിരത്തിലുണ്ടാകും. ഇതിൻറെ ഭാഗമായി പോലിസ് വാഹനത്തിൽ മൈക്രോഫോണിലുടെ അനൗൺസ്മെന്റ് നടത്തി. ആലുവ ക്ലസ്റ്ററിൽ രാവിലെ 7 മുതൽ 9 വരെ മൊത്ത വിതരണവും 10 മുതൽ 2 വരെ ചില്ലറ വിൽപ്പനയും നടത്താം. 2 മണിക്കു ശേഷം മെഡിക്കൽ സ്റ്റോറും ആശുപത്രിയും ഒഴികെ ഒരു സ്ഥാപനവും തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല. രാവിലെ പാൽ പത്രം എന്നിവ വിതരണം ചെയ്യാം.