കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം. 23-ാം മിനിറ്റിൽ നബി കെയ്റ്റയിലൂടെ ലിവർപൂൾ ആദ്യ ഗോൾ നേടി. ട്രെന്റ് അലക്സാണ്ടർ അർണോൾഡും(38) ജോർജിനിയോയും(43) കൂടെ വലകുലുക്കിയതോടെ ലിവർപൂൾ മൂന്നു ഗോളിന് മുന്നിലെത്തി. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഒലിവർ ജെറാഡിലൂടെ ചെൽസി ഒരു ഗോൾ മടക്കിയതോടെ സ്കോർ 3-1 ആയി.
രണ്ടാം പകുതിയിലും ആൻഫീൽഡിൽ ഗോൾ ഒഴുകി. 55-ാം മിനിറ്റിലെ ഫിർമീനോ ഗോൾ ലിവർപൂളിനെ 4-1ന് മുന്നിൽ എത്തിച്ചു. 61-ാം മിനിറ്റിൽ ടമ്മി എബ്രാഹാമിലൂടെയും 73-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ പുലിസിക്കിലൂടെയും ചെൽസി തിരിച്ചടിച്ചതോടെ മത്സരം കടുത്തതായി. എന്നാൽ 84-ാം മിനിറ്റിൽ ഒക്സ്ലാഡേ ഷെമ്പർലിയാൻ ഗോൾ നേടിയതോടെ വിജയം ലിവർപൂളിനൊപ്പം നിന്നു.
ജയത്തോടെ ലിവർപൂൾ ആൻഫീൽഡിൽ പ്രീമിയർ ലീഗ് കിരീടം ഏറ്റുവാങ്ങി. ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷൻ ഫുട്ബോൾ ലീഗ് 1992-93ൽ പ്രീമിയർ ലീഗ് ആക്കിമാറ്റിയശേഷം ലിവർപൂളിന്റെ ആദ്യ കിരീടമാണ്. ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് 18 തവണ സ്വന്തമാക്കിയ ലിവർപൂളിന് ഇതോടെ കിരീടം നേട്ടം 19 ആയി. 20 തവണ കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡാണ് ഒന്നാമത്.
അതേസമയം, ഇന്നത്തെ മത്സരത്തിലെ തോൽവി ചെൽസിക്ക് വലിയ തിരിച്ചടിയാണ്. തോൽവിയോടെ ചെൽസി നാലാം സ്ഥാനത്തായി. അവസാന മത്സരത്തിൽ ഒരു പോയിന്റ് എങ്കിലും നേടിയാലേ ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ ആകൂ.