തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിനെ തുടർന്നു അടച്ചു പൂട്ടിയ ഡ്രൈവിംഗ് സ്കൂളുകൾ തുറക്കാനും ഡ്രൈവിംഗ് ടെസ്റ്റുകൾ 14 മുതൽ പുനരാരംഭിക്കാനും സർക്കാർ അനുമതി. ലോക്ഡൗണ്‍ ആരംഭിക്കുന്നതിനു മുൻ ലേണേഴ്സ് എടുത്തവരോ ഒരിക്കൽ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുത്ത് പരാജയപ്പെട്ടവരോ ആണ് ഒക്ടോബർ 15 വരെ ടെസ്റ്റിൽ പങ്കെടുക്കാൻ അർഹതയുള്ളത്.
മറ്റുള്ളവർ അതിനു ശേഷം മാത്രമേ ടെസ്റ്റിനുള്ള സ്ലോട്ട് ബുക്ക് ചെയ്യാവൂ, ടെസ്റ്റ് സമയത്ത് ഉദ്യോഗസ്ഥർ ഇക്കാര്യം ഉറപ്പു വരുത്തണമെന്നും നിർദേശത്തിൽ പറയുന്നു. മോട്ടോർ വാഹന വകുപ്പിൽ ഏഴു ലക്ഷം അപേക്ഷകൾ നിലവിൽ കുടിശികയുണ്ട്.
ലോക്ഡൗണിനെ തുടർന്ന് സംസ്ഥാനത്തെ 5100 ഡ്കൈവിംഗ് സ്കൂളുകളും അടഞ്ഞു കിടക്കുകയായിരുന്നു. കോവിഡിന് മുൻപ് ഓരോ ഓഫിസിലവും നടത്തിയിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകളുടെ 50 ശതമാനമായിരിക്കും ആദ്യഘട്ടത്തിൽ നടത്തുക. ലേണേഴ്സ് ടെസ്റ്റുകൽ നിലവിൽ നടന്നു വരുന്ന രീതിയിൽ തുടരും.
നിബന്ധനകൾ:
• കണ്ടെയ്ൻമെന്റ് സോണ്‍, മറ്റ് നിരോധിത മേഖലകളിലുള്ളവരെ ടെസ്റ്റിലും പരിശീലനത്തിലും പങ്കെടുപ്പിക്കരുത്. പനി, ചുമ, മറ്റ് രോഗ ലക്ഷണമുള്ളവർ, വീട്ടിൽ ക്വാറന്റീനിൽ കഴിയുന്ന അംഗങ്ങളുള്ളവർ എന്നിവർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമെത്തി, 14 ദിവസം കഴിയാത്തവർ എന്നിവർക്കു വിലക്കുണ്ട്.
• 65 വയസിനു മുകളിലുള്ളവർ, മറ്റു രോഗങ്ങളുള്ളവർ, ഗർഭിണികൾ എന്നിവർക്കു താൽക്കാലിക വിലക്കുണ്ട്.
•റോഡ് ടെസ്റ്റിന് ഇൻസ്പെക്ടറെ കൂടാതെ ഒരാളെ മാത്രമേ ഒരു സമയം പ്രവേശിപ്പിക്കുകയുള്ളു. ഉദ്യോഗസ്ഥർ മാസ്ക്, ഗ്ലൗസ്, ഫേസ് ഷീൽഡ് എന്നിവ ധരിക്കണം. ടെസ്റ്റിനു വരുന്നവർ സാനിറ്റൈസർ ബോട്ടിൽ കൈയിൽ കരുതേണ്ടതും ടെസ്റ്റിനു മുൻപും ശേഷവും കൈകൾ അണുവിമുക്തമാക്കേണ്ടതുമാണ്.
• ഡ്രൈവിംഗ് പരിശീലനം നടത്തുന്ന ഇൻസ്ട്രക്ടർമാർ ഗ്ലൗസ്, മാസ്ക്, ഫേസ് ഷീൽഡ് എന്നിവ നിർബന്ധമായും ധരിക്കണം. ഒരു സമയം വാഹനത്തിൽ ഇൻസ്ട്രക്ടറെ കൂടാതെ മറ്റൊരാൾ മാത്രമേ ഉണ്ടാകാൻ പാടുള്ളു. സ്ഥാപനം തുറക്കുന്പോൾ ഓഫിസും പരിസരവും വാഹനവും അണു വിമുക്തമാക്കണം.
• പരിശീലനം നൽകുന്നതിനു മുൻപ് ഇൻസ്ട്രക്ടറും പരിശീലനാർഥിയും കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ഗ്ലാസുകൾ തുറന്നിടണം. എസി പ്രവർത്തിപ്പിക്കരുത്.
• ഓരോരുത്തരുടെയും പരിശീലനത്തിനു ശേഷം സ്റ്റിയറിംഗ് വീൽ, ഗിയർ ലിവർ, സീറ്റ് ബെൽറ്റ്, ഹാൻഡിൽ, കണ്ണാടി, സ്വിച്ചുകൾ, ഡോർ ഹാൻഡിൽ തുടങ്ങിയ സ്പ്രേയർ ഉപയോഗിച്ചു അണുവിമുക്തമാക്കണം.