കെ.സുധാകരൻ

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ ഇനി കെ. സുധാകരൻ. കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരനെ നിയോഗിച്ച തീരുമാനം കേന്ദ്ര നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. കെ. സുധാകരനെ രാഹുൽ ഗാന്ധി നേരിട്ട് വിളിച്ചാണ് തീരുമാനം അറിയിച്ചത്.

പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത് പോലെ മുതിർന്ന നേതാക്കളെ മറികടന്ന് ഏകപക്ഷീയമായി കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കേണ്ടെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ തീരുമാനം.

സിപിഎമ്മിന്‍റെ ഉറച്ച കോട്ടയായ കണ്ണൂരില്‍ പാര്‍ട്ടിക്കെതിരെ നേര്‍ക്കുനേര്‍ പോരാടിയാണ് കെ സുധാകരന്‍റെ രാഷ്ട്രീയ വളര്‍ച്ച. കെഎസ് എന്ന രണ്ടക്ഷരം പ്രവര്‍ത്തകരില്‍ ആവേശവും ആത്മബലവും നിറയ്ക്കുന്നതിന്‍റെ കാരണവും മറ്റൊന്നല്ല.

 

കെ എസ് യു താലൂക്ക് പ്രസിഡന്‍റായി തുടക്കം, ഇടയ്ക്ക് സംഘടനാ കോണ്‍ഗ്രസിലേക്കും ജനതാ പാര്‍ട്ടിയിലേക്കും വഴി മാറിയെങ്കിലും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. കണ്ണൂരിലെ പാര്‍ട്ടിയുടെ അവസാനവാക്കായി വളര്‍ന്നു. നിയമസഭയിലേക്ക് 1996 മുതല്‍ 2006 വരെ തുടര്‍ച്ചയായി മൂന്നു വിജയങ്ങള്‍. 1980ലും 82 ലും 91 ലും എടക്കാട് മണ്ഡലത്തില്‍ പരാജയം രുചിച്ചെങ്കിലും പിന്നീട് 2001 ലെ ആന്‍റണി മന്ത്രിസഭയില്‍ വനം–കായിക വകുപ്പുകളുടെ ചുമതലക്കാരനായി. 2009 ല്‍ ലോക്സഭയിലേക്കുള്ള കന്നിയങ്കത്തില്‍ കണ്ണൂര്‍ മണ്ഡലം ഇടതുപക്ഷത്ത് നിന്ന് പിടിച്ചെടുത്തു. 2014 ല്‍ ലോക്സഭയിലേക്കും 2016 ല്‍ നിയമസഭയിലേക്കും മല്‍സരിച്ച് തോല്‍വി അറിഞ്ഞെങ്കിലും 2019ല്‍ വീണ്ടും കണ്ണൂരില്‍ നിന്ന് ലോക്സഭയിലേക്ക് ജയിച്ചുകയറി. തിരഞ്ഞെടുപ്പുകാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശം വിവാദമായെങ്കിലും വിട്ടുകൊടുക്കാന്‍ സുധാകരന്‍ തയ്യാറായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here