മുവാറ്റുപുഴ: പോളണ്ടിൽ ഉയർന്നശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പാസ്റ്റർ അറസ്റ്റിൽ. രാജക്കാട് മുല്ലക്കാനം വാഴേപറമ്പിൽ വീട്ടിൽ ഷാജി (54) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചോളം പേരിൽനിന്നായി പതിനഞ്ച് ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. മൂവാറ്റുപുഴയിൽ അഡോണ നഴ്സിംഗ് ഹോം എന്ന സ്ഥാപനം നടത്തുകയായിരുന്നു ഇയാൾ.

ഇതിന്റെ മറവിലാണ് പോളണ്ടിലെ സൂപ്പർ മാർക്കറ്റിൽ വിവിധ തസ്തികകളിൽ ലക്ഷക്കണക്കിന് രൂപാ ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് പണം തട്ടിയത്. ജോലി കിട്ടാതായപ്പോൾ പണം കൊടുത്തവർ മൂവാറ്റുപുഴ സ്റ്റേഷനിൽ പരാതി നൽകി. ഇതറിഞ്ഞ ഇയാൾ മുങ്ങുകയായിരുന്നു. ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പേഴക്കാപ്പിള്ളിയിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്.

എസ്.എച്ച്.ഒ. സി.ജെ മാർട്ടിൻ, എസ്.ഐ. വി.കെ ശശികുമാർ, എ.എസ്.ഐമാരായ സുനിൽ സാമുവൽ, ജയകുമാർ സി.പി.ഒ. ബിബിൽ മോഹൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കൂടുതൽ പരാതികളുണ്ടെന്നും, സംഭവത്തിൽ കൂടുതൽ പേർ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here