മൂവാറ്റുപുഴ : കനത്ത മഴയിൽ തകർന്ന വീടുകൾക്ക് അടിയന്തിര സഹായമെത്തിച്ച് മാത്യു കുഴൽ നാടൻ എം എൽ എ . ആവോലി പഞ്ചായത്ത് രണ്ടാം വാർഡിലെ ഉതുംമ്പേലിതണ്ട് എസ് സി കോളനിയിലെ രണ്ട് വീടുകൾക്കാണ് സംരക്ഷണ ഭിത്തി തകർന്ന് കേടുപാടുകൾ സംഭവിച്ചത്. പെട്ടന്ന് മഴ ശമിച്ചതോടെ വലിയ ദുരന്തം ഒഴിവാവുകയായിരുന്നു.
കനത്ത മഴയിൽ ചെറുനിലത്ത് കുട്ടപ്പന്റെ വീടിന്റെ സംരക്ഷണ ദിത്തി ഇടിഞ്ഞ് തൊട്ട് താഴെ ഉണ്ടായിരുന്ന കുറ്റിയാനി തണ്ടേൽ മിനി മോഹന്റെ വീടും അപകടത്തിലായ സംഭവത്തിലാണ് എം എൽ എ ഇടപെട്ട് സഹായം ഒരുക്കിയത്. കനത്ത മഴയിൽ ശനിയാഴ്വ വൈകിട്ട് 6 ഓടയൊണ് അപകടം ഉണ്ടായത്. ഞായറാഴ്ച വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ എം എൽ എ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടു. അടിയന്തിരമായി ഇവിടെ ആവശ്യമായ സഹായം എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇടപെടലിന്റെ ഫലമായി റവന്യൂ അധികാരികൾ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. തുടർ നടപടികൾ സ്വീകരിക്കുമെന്ന് അവർ അറിയിച്ചു. പഞ്ചായത്ത് അധികൃതർ വീടിന്റെ തകർന്ന സംരക്ഷ ദിത്തിയുടെ എസ്റ്റിമേറ്റുകൾ തയ്യാറാക്കി. നിർമ്മാണ പ്രവർത്തനങ്ങൾക്കായ് കല്പിറക്കി ഇടിഞ്ഞു പോയ ഭാഗം കെട്ടി നേരെയാക്കി രണ്ടു വീടുകളും സംരക്ഷിച്ച് നിലനിർത്തുന്നതിനുള്ള നടപടികൾ തുടങ്ങിയതായി എംഎൽഎ പറഞ്ഞു.
കുട്ടപ്പന്റെ വീടിന്റെ പടിഞ്ഞാറുവശത്തെ ഉദ്ദേശം 10 അടി ഉയരത്തിലും 15 അടി നീളത്തിലുമുള്ള മുറ്റം കെട്ടുകളോടെ ഇടിഞ്ഞ് തൊട്ടു താഴെ താമസിക്കുന്ന മിനിയുടെ വീടിന്റെ പിൻവശത്തെ ഭിത്തിയിലേക്ക് വീണാണ് അപകടാവസ്ഥയിലാണ്. രണ്ടു കുടുംബങ്ങളയും വീടുകളിൽ നിന്ന് മാറ്റി താമസിപ്പിച്ചതായി പ്രസിഡണ്ട് ഷെൽമി ജോൺസ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ അഷ്റഫ് മൊയ്തീൻ എന്നിവർ പറഞ്ഞു.