ആലുവ: അഞ്ച് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി സഹീനൂർ ബിശ്വാസിനെ (26) ആണ് എക്സൈസ് പിടിയിലായത്.
ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ഡി. സതീശനും സംഘവും ആലുവയിലും പരിസര പ്രദേശങ്ങളിലും നടത്തിയ വ്യാപക പരിശോധനയിലാണ് പ്രതി പിടിയിലായത്.
ആലുവ, അങ്കമാലി, കാലടി ഭാഗങ്ങളിൽ ചില്ലറ വിൽപനക്കായി സ്ഥിരമായി ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ചു കൊടുക്കാറുണ്ടെന്ന് ഇയാൾ വെളിപ്പെടുത്തി. അസി. എക്സൈസ് ഇൻസ്പെക്ടർ പി.എ.വിജയൻ, പ്രിവൻറീവ് ഓഫിസർമാരായ സി.ബി. രഞ്ചു, എസ്. ബാലു, സിവിൽ എക്സൈസ് ഓഫിസർമാരായ എം.എം. അരുൺ കുമാർ, സമൽദേവ്, എം.ആർ.സുരേഷ്, പി.പി.ഷിവിൻ, എക്സൈസ് ഡ്രൈവർ ബിജു എന്നിവർ ചേർന്നാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.