തിരുവനന്തപുരം: കോവളത്ത് വിദേശിയെ തടഞ്ഞ് മദ്യം ഒഴുക്കി കളഞ്ഞ സംഭവത്തിൽ ഗ്രേഡ് എസ്.ഐയെ സസ്പെൻഡുചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയൻ ഈ സംഭവത്തിൽ എത്രെയും വേഗം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻഡിജിപി അനിൽകാന്തിന് നിർദേശം നൽകി.
അതേസമയം, സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസും ഇടപെട്ടു. മദ്യവുമായി വന്ന സ്വീഡിഷ് പൗരനെ പോലീസ് തടഞ്ഞ സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യമാണ് നടന്നത്. ബന്ധപ്പെട്ട വകുപ്പ് അന്വേഷിച്ച് നടപടി സ്വീകരിക്കും.
ടൂറിസ്റ്റുകളോടുള്ള പോലീസിന്റെ സമീപനത്തില്‍ മാറ്റം വരണം. ഇത്തരം സംഭവങ്ങള്‍ ടൂറിസം മേഖലയ്ക്ക് തന്നെ തിരിച്ചടിയുണ്ടാകും. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം കോവളത്താണ് സംഭവം നടന്നത്. ബിവറേജിൽനിന്ന് മദ്യവുമായി എത്തിയ സ്വീഡിഷ് പൗരനായ സ്റ്റീവിനെയാണ് പോലീസ് തടഞ്ഞത്.
ബില്ലില്ലാത്തതിനാൽ മദ്യം കൊണ്ടുപോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാളെ പോലീസ് തടഞ്ഞത്. ഇതോടെ സ്റ്റീവ് മദ്യം ഒഴുക്കിക്കളഞ്ഞു. പിന്നീട് ബിവറേജിൽ പോയി ബില്ലും വാങ്ങി പോലീസ് സ്റ്റേഷനിൽ ഹാജരാക്കി.