ആലുവ: വെളിയത്ത് നാട് പെരിയാറിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിമുങ്ങിമരിച്ചസംഭവത്തിൽപ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് അറസ്റ്റിൽ. മരിച്ച പതിനഞ്ചുകാരി ആൺസുഹൃത്തിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടതായി ഫോറൻസിക് പരിശോധനയിൽ പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥിയെ പിടികൂടിയത്. പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.
കഴിഞ്ഞ ഡിസംബർ 22 നാണ് പെൺകുട്ടിയെ കാണാതായത്. സ്‌കൂളിലേക്ക് പോയ പെൺകുട്ടി വൈകുന്നേരമായിട്ടും എത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. അതിനിടെ പെൺകുട്ടിയെ തടിക്കടവ് പാലത്തിനടുത്ത് കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിലും പെൺകുട്ടി പോകുന്നത് കണ്ടെത്തി. തുടർന്ന് അഗ്നിശമന സേനയും പോലീസും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിറ്റേന്ന് നടത്തിയ തെരച്ചിലിൽ തടിക്കടവ് പാലത്തിന്റെ അടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നാർകോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.