കൊച്ചി: അഞ്ചാം പിറന്നാളിൽ മെട്രോയ്ക്കൊപ്പം യാത്ര ചെയ്ത് ഒരുലക്ഷത്തിലധികം പേർ. അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ അഞ്ച് രൂപ ടിക്കറ്റിലാണ് മെട്രോ ഹൗസ്ഫുളായത്.
സാധാരണദിവസങ്ങളിൽ 60,000-65,000 പേർ യാത്രചെയ്യുന്നിടത്താണ് ഇത്രയും പേർ യാത്ര ചെയ്തത്. വെള്ളിയാഴ്ച ഏതു സ്റ്റേഷനിലേക്കുമുള്ള ഏതു ടിക്കറ്റിനും അഞ്ചു രൂപ മാത്രമായിരുന്നു ചാർജ്. മിക്ക സ്റ്റേഷനുകളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അശരണരായ അമ്മമാര്‍ക്കും പ്രത്യേകയാത്ര സംഘടിപ്പിച്ചിരുന്നു. ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ 250 കുട്ടികളും അവരുടെ മാതാപിതാക്കളും അധ്യാപകരും യാത്രയില്‍ പങ്കെടുത്തു. കെഎംആര്‍എല്‍ എംഡിയും യാത്രയില്‍ ഒപ്പംചേര്‍ന്നു.
അഞ്ചാം വാര്‍ഷികാഘോഷത്തോടൊപ്പം കേരള മെട്രോ ഡേ ദിനാചരണവും നടന്നു. ഐഎംഎ ഹാളില്‍ കെഎംആര്‍എല്‍ സംഘടിപ്പിച്ച സ്നേഹസംഗമത്തില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. വിപുലമായ ചര്‍ച്ചകള്‍ക്കും സ്നേഹസംഗമം വേദിയായി.