കൊച്ചി:ആലുവയിൽ ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. കണ്ണൂർ കൂത്തുപറമ്പ് കായലോട് പള്ളിപ്പറമ്പത്ത് (ഇപ്പോൾ പതിരായാട് നഹ്‌ല മൻസിലിൽ താമസം ) അബ്ദുൾ ഹമീദ് (42) നെയാണ് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ്. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ അബ്ദുൾ ഹമീദിനെ കാഞ്ഞങ്ങാട് വീട് വളഞ്ഞാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ 5 ന് ആണ് സംഭവം. ഉച്ചക്ക് ഒന്നരയോടെ ബാങ്ക് ജംഗ്ഷനിലുളള സഞ്ജയ് എന്നയാളുടെ വീട്ടിലാണ് ആദായ നികുതി ഉദ്യോഗസ്ഥർ എന്നും പറഞ്ഞ് അഞ്ച് പേർ എത്തിയത്. പരിശോധന നടത്തി വീട്ടിൽ നിന്ന് അമ്പതു പവനോളം സ്വർണ്ണവും, ഒന്നരലക്ഷം രൂപയുമായി സംഘം കടന്നു കളഞ്ഞു. വീട്ടിലെ സി.സി.ടി.വിയുടെ ഹാർഡ് ഡിസ്ക്കും സംഘം കൊണ്ടുപോയി. ഡി.വൈ.എസ്.പി പി.കെ.ശിവൻകുട്ടി, എസ്.എച്ച്.ഒ എൽ.അനിൽകുമാർ, എസ്.ഐ വി.എൽ.ആനന്ദ്, ഏ.എസ്.ഐ ജി .എസ്.അനിൽ ,സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, കെ.എം.മനോജ്, മുഹമ്മദ് അമീർ എന്നിവരും അന്വേഷണ ടീമിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും.
Home Local News Ernakulam ആലുവയിൽ ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് സ്വർണ്ണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ