കൊച്ചി; എ.കെ.ജി സെന്റർ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് അറ്റിപ്ര മണ്ഡലം പ്രസിഡന്റും മൺവിള സ്വദേശിയുമായ ജിതിൻ നിരപരാധിയാണെന്നും ചോക്ലേറ്റ് കൊടുത്ത് കുറ്റമേറ്റെടുപ്പിക്കുകയായിരുന്നുവെന്നും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. മുമ്പ് ഇത്തരം ചോക്ലേറ്റ് കഴിച്ച ഒരാൾ ഇപ്പോൾ ഡിഹൈഡ്രേഷൻ സെൻറിലാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സി.പി.എം തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്നും അങ്ങനെ ചെയ്താൽ തലപൊള്ളുമെന്നും അറസ്റ്റ് ചെയ്ത ജിതിനെ വിട്ടയച്ചില്ലെങ്കിൽ നാളെ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എ.കെ.ജി സെൻറിലേക്ക് ബോംബേറ് നടന്നുവെന്നത് ശുദ്ധ അസംബന്ധമാണെന്നും കോൺഗ്രസിന് ഒരു ബന്ധവും ഇല്ലാത്ത സംഭവമാണിതെന്നും സുധാകരൻ പറഞ്ഞു. കെ.പി.സി.സി ഓഫീസ് ആക്രമിച്ചവരെ പൊലീസ് കണ്ടെത്തുന്നില്ലെന്നും ഇത്തരം പ്രവർത്തനങ്ങൾ കോൺഗ്രസ് നോക്കിയിരിക്കുമെന്ന് കരുതേണ്ടെന്നും വേണ്ടി വന്നാൽ നിയമം കയ്യിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെയാണ് യൂത്ത് കോൺഗ്രസ് അറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.സംഭവം നടന്ന് 80ലേറെ ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ പിടികൂടുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന വിമാനത്തിലും ഇയാൾ ഉണ്ടായിരുന്നെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു.
ആക്രമണം പദ്ധതിയിട്ടതും അതിന് വാഹനമടക്കം എത്തിച്ചതും ഇയാളാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. എ.കെ.ജി സെന്റർ ആക്രമണ കേസ് പ്രതിയെ പിടികൂടാനാവാത്തതിൽ പൊലീസിനു നേരെ വലിയ വിമർശനമാണ് ഉയർന്നിരുന്നത്.ജൂൺ 30നാണ് എ.കെ.ജി സെന്ററിനു നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിനു പിന്നാലെ ആരോപണ- പ്രത്യാരോപണങ്ങളുമായി ഭരണ-പ്രതിപക്ഷ കക്ഷികൾ നിയമസഭയിലടക്കം രംഗത്തെത്തിയിരുന്നു.ബോംബല്ല, പടക്കം പോലുള്ള വസ്തുവാണ് എ.കെ.ജി സെന്ററിന് നേരെയെറിഞ്ഞതെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസിലായത്.പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞെങ്കിലും കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം